കാസർഗോഡ്: മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു. സ്‌ത്രീകളെ 10 മണിയോടെയും പുരുഷൻമാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്. ഇന്നലെയാണ് കേരളത്തിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള അറുപതോളം മലയാളികൾ ക്വാറന്റെയ്ൻ കേന്ദ്രത്തിൽ കുടുങ്ങുന്നത്. യശ്വന്ത്പൂർ-മംഗളൂരു ട്രെയിനിൽ കേരളത്തിൽ നിന്ന് പുറപ്പെട്ട യാത്രക്കാരാണ് കുടുങ്ങിയത്.
മംഗളൂരു സെൻട്രൽ റയിൽവേ സ്‌റ്റേഷനിൽനിന്ന് സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗൺ ഹാളിൽ തുടരാനാണ് മംഗളൂരു പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു. പ്രതിഷേധമുയർന്നതോടെ ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.
അതേസമയം, തലപ്പാടിയിൽ ഇന്ന് മുതൽ കോവിഡ് പരിശോധനക്കായി മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്‌ടർ ഭണ്ഡാരി രൺവീർ ചന്ദ് അറിയിച്ചു. ആർടിപിസിആർ പരിശോധനക്ക് സ്‌പൈസുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ഇതോടെ കർണാടക അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ആവുമെന്നാണ് കരുതുന്നതെന്നും കളക്‌ടർ പറഞ്ഞു.
കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് കടക്കാൻ കർണാടക സർക്കാർ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയിരുന്നു. ഇതോടെ വിദ്യാർഥികളും രോഗികളും ഉൾപ്പടെ ഉള്ളവർ ബുദ്ധിമുട്ടിലാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കാസർഗോഡിനും മംഗളൂരിനും ഇടയിലുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. അതിർത്തി വരെ മാത്രമാണ് ബസ് സർവീസ് നടത്തുന്നത്. ഇത്തരം പ്രതിസന്ധികൾക്ക് ഇടയിൽ മൊബൈൽ ടെസ്‌റ്റിംഗ് യുണിറ്റ് തുടങ്ങാനുള്ള തീരുമാനം പ്രതീക്ഷയോടെയാണ് ജനം നോക്കികാണുന്നത്.
Malabar News: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ശമ്പളം മുടങ്ങി; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കേസെടുത്തു