പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത സംഭവത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മീഷൻ കേസെടുത്തു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച 140 താൽകാലിക ജീവനക്കാരുടെ മൂന്ന് മാസത്തെ ശമ്പളമാണ് മുടങ്ങിയത്.
ആദിവാസി മേഖലയിൽനിന്നുള്ള നിർധനരായവരെ നിയമിക്കുമ്പോൾ അവർക്ക് യഥാസമയം വേതനം നൽകേണ്ടതാണെന്ന് ആരോഗ്യവകുപ്പ് മനസിലാക്കേണ്ടതായിരുന്നു എന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. പുറമെനിന്ന് ഒരു സഹായവും ലഭിക്കാൻ സാധ്യതയില്ലാത്ത ഇവർക്ക് മൂന്ന് മാസമായിട്ടും വേതനം നൽകാത്തത് ഗുരുതര സാഹചര്യമാണെന്ന് കമ്മീഷൻ പറഞ്ഞു.
ഒരാഴ്‌ചക്കുള്ളിൽ ജീവനക്കാർക്ക് വേതനം നൽകണമെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
ഏപ്രിൽ മാസത്തിലാണ് ഇവർക്ക് അവസാനമായി ശമ്പളം ലഭിച്ചത്. നേരത്തെ ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണമാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. നാലു കൊല്ലം മുൻപ് 100 കിടക്കകൾ ആശുപത്രിയിൽ അധികമായി ലഭിച്ചതോടെ 170 കിടക്കകളുള്ള ആശുപത്രിയായി കോട്ടത്തറ മാറി. എന്നാൽ, 54 കിടക്കകൾക്ക് അനുസൃതമായ സ്‌റ്റാഫുകൾ മാത്രമാണ് ആശുപത്രിയിലുള്ളത്.
സംസ്‌ഥാനത്ത് ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നത് ലക്ഷ്യമാക്കിയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി തുടങ്ങിയത്. ആശുപത്രിയുടെ സാമ്പത്തിക പരാധീനതയാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശമ്പളം നൽകാൻ പ്രതിമാസം 20 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് ആശുപത്രി സൂപ്രണ്ട് കത്ത് അയച്ചതായും അധികൃതർ പറഞ്ഞു.
Malabar News: ‘സത്യ സായി ട്രസ്‌റ്റ് നിർമിച്ച വീടുകൾ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാൻ അടിയന്തര നടപടി വേണം’