മൈസൂർ: നാല് വർഷത്തെ ഇടവേളക്ക് ശേഷം ദേശീയ കടുവ സെൻസസ് കർണാടകത്തിൽ ആരംഭിച്ചു. ശനിയാഴ്‌ച ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് സെൻസസിന് തുടക്കമായത്. ബന്ദിപ്പുരിൽ മൂന്നുഘട്ടങ്ങളായി നടക്കുന്ന സെൻസസ് ഫെബ്രുവരി എട്ടിന് അവസാനിക്കും.
ഞായറാഴ്‌ച സംസ്‌ഥാനത്തെ മറ്റു നാല് കടുവ സംരക്ഷണ കേന്ദ്രങ്ങളിലും സെന്‍സസ് ആരംഭിക്കും. നാഗര്‍ഹോളെ (മൈസൂരു- കുടക്), ബിലിഗിരി രംഗനാഥസ്വാമിക്ഷേത്ര (ചാമരാജനഗര്‍), ഭദ്ര (ചിക്കമഗളൂരു), കാളി (ഉത്തര കന്നഡ) എന്നിവയാണ് മറ്റു കടുവ സംരക്ഷണ കേന്ദ്രങ്ങള്‍.
നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ദേശീയ കടുവ സെൻസസിൽ വനപാലകർ, വന്യജീവി വിദഗ്ധർ എന്നിവരുൾപ്പെടെ 300ലധികം പേരാണ് പങ്കെടുക്കുന്നത്. കോവിഡിനെ തുടർന്ന് വൊളന്റിയർമാരെ ഉൾപ്പെടുത്തിയിട്ടില്ല. ഇതിന് മുമ്പ് 1996, 2000, 2014, 2018 എന്നീ വർഷങ്ങളിലാണ് സെൻസസ് നടന്നത്.
ഏറ്റവുമൊടുവിലെ സെൻസസിൽ 173 കടുവകളെയാണ് ബന്ദിപ്പുരിൽ കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവുമധികം കടുവകളുള്ള സംസ്‌ഥാനങ്ങളുടെ പട്ടികയിൽ രണ്ടാംസ്‌ഥാനത്താണ് കർണാടക. 2018ലെ സെൻസസിൽ 524 കടുവകളെയാണ് കണ്ടെത്തിയത്. 526 കടുവകളുള്ള മധ്യപ്രദേശാണ് ഒന്നാംസ്‌ഥാനത്ത്. ഉത്തരാഖണ്ഡ് (442), മഹാരാഷ്‌ട്ര (312) എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങളിൽ.
കർണാടകത്തിൽ കടുവകളുടെ എണ്ണം അതിവേഗം വർധിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തൽ. 2010ൽ 300 കടുവകളുണ്ടായിരുന്ന സ്‌ഥാനത്തുനിന്ന് 2014ൽ അവയുടെ എണ്ണം 406 ആയി വർധിച്ചു. സംസ്‌ഥാനത്ത് കടുവ സംരക്ഷണകേന്ദ്രങ്ങൾക്ക് പുറത്തുള്ള വനങ്ങളിലും കടുവകളുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
ആകെ കടുവകളിൽ 30 ശതമാനത്തോളം സംരക്ഷണ കേന്ദ്രങ്ങൾക്ക് പുറത്തുള്ള വനങ്ങളിലാണ് കഴിയുന്നതെന്നാണ് വനംവകുപ്പിന്റെ കണക്ക്. അതിനാൽ, ഇത്തവണത്തെ സെൻസസ് പൂർത്തിയാകുന്നതോടെ കടുവകളുടെ എണ്ണത്തിൽ മധ്യപ്രദേശിനെ മറികടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്‌ഥാനത്ത് 23 വന്യജീവി സങ്കേതങ്ങളാണുള്ളത്. ഇവിടങ്ങളിലും കടുവകൾ കാണപ്പെടുന്നുണ്ട്.
കടുവ സെൻസസ് ആരംഭിക്കുന്നതിനാൽ നാഗർഹോളെയിൽ വിനോദ സഞ്ചാരികൾക്കുള്ള സഫാരി റദ്ദാക്കിയതായി വനംവകുപ്പ് അറിയിച്ചു. രാവിലെ ആറിനുള്ള സഫാരിയാണ് റദ്ദാക്കിയത്.
Most Read: ‘കേന്ദ്ര ആഭ്യന്തരമന്ത്രി’ അമിത്ഷാ കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി ഇന്നും തുറന്ന വേദിയിൽ