ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഒമൈക്രോൺ ഭീഷണിയും അതീവഗുരുതരമായ സാഹചര്യത്തിലൂടെ രാജ്യത്തെ നയിക്കുമ്പോഴാണ് സമൂഹത്തിന് മുഴുവൻ ബാധകമായ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്, ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ഇന്നും തുറന്ന വേദിയിലെത്തിയത്.
ജനുവരി 22ന് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അമിത്ഷാ പങ്കെടുത്തതും കോവിഡ് പ്രോട്ടോകോൾ സമ്പൂർണമായി ലംഘിച്ചുകൊണ്ടായിരുന്നു. രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന വേദിയിലാണ് അമിത്ഷാ കോവിഡ് പ്രോട്ടോകോൾ ഭാഗമായ ‘മാസ്‌ക്’ ധരിക്കാതെ എത്തിയത്. ഇന്ന് വൈകുന്നേരം 6 മണിക്ക് രാജ്യ തലസ്‌ഥാനത്ത് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉൽഘാടകൻ.
ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് തലവനായ അമിത്ഷാ, രാജ്യം മുഴുവൻ ലൈവായി വീക്ഷിക്കുന്ന പരിപാടിയിലാണ് മാസ്‌ക് ധരിക്കാതെ പങ്കെടുത്ത് ‘അനുസരണയില്ലാത്ത’ ജനതയെ സൃഷ്‌ടിക്കാൻ പരോക്ഷ മാതൃക തീർത്തത്. പ്രോട്ടോകോൾ പാലിക്കാത്ത ജനത, കോവിഡ് വ്യാപനം രൂക്ഷമാകാൻ സഹായിക്കുമ്പോഴാണ് രാജ്യത്തെ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം നടപടികൾ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവരിൽ നിന്ന് ഉണ്ടാകുന്നത്.
അതും രാജ്യത്തിന്റെ പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്ത, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ‘ഹോളോഗ്രാം പ്രതിമ’ അനാച്‌ഛാദനം ചെയ്‌ത പരിപാടിയിൽ! ചടങ്ങിനെത്തിയ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ മാസ്‌ക് ധരിച്ചിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ളവർ ഉൾപ്പടെ നൂറോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. വീഡിയോ കാണാം:
ഇവരെല്ലാം മാസ്‌ക് ധരിച്ചപ്പോഴാണ്, യാതൊരു വിശദീകരണവും ഇല്ലാതെ, രാജ്യത്തെ ജനങ്ങൾക്ക് മാതൃക കാണിക്കേണ്ട ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് നിബന്ധനകൾ കാറ്റിൽ പറത്തിയത്. ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന് രണ്ടാം തവണയും കോവിഡ് ബാധിച്ച സാഹചര്യം മിനിസ്‌റ്ററിയിൽ തന്നെ ഉള്ളപ്പോഴാണ് അമിത്ഷായുടെ ഇത്തരം പ്രവർത്തികൾ നിരന്തരമായി രാജ്യം കാണുന്നത്.
നിയമങ്ങളും നിബന്ധനകളും കർശനമായി പാലിച്ച് രാജ്യത്തെ ജനങ്ങൾക്കും നീതിന്യായ വ്യവസ്‌ഥക്കും മാർഗദർശനം നൽകേണ്ട ‘ആഭ്യന്തര വകുപ്പ് തലവൻ‘ നിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നതിലൂടെ നൽകുന്ന സന്ദേശം എന്താണ്? ഇത് ചോദ്യം ചെയ്യാനുള്ള ‘ഉത്തരവാദിത്തം‘ മാദ്ധ്യമങ്ങൾക്കും വിശദീകരിക്കാനുള്ള ബാധ്യത ‘ജനാധിപത്യ‘ ഭരണകൂടത്തിനും ഉണ്ടെന്നത് ഓർക്കണം.
ജനുവരി 22ന് ഉത്തർപ്രദേശിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കുന്ന അമിത്‌ഷായുടെ വീഡിയോ കാണാം:
Most Read: 18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍
വാർത്തകൾ മുഖം നോക്കാതെ റിപ്പോർട്ട് ചെയ്യുക അതാണ് മാധ്യമ ധർമ്മം. അതിനാൽ മലബാർ ന്യൂസ് മാധ്യമ ധർമം തുടർന്ന്കൊണ്ടേയിരിക്കുക