ലണ്ടൻ: 18 കോടി വര്‍ഷത്തോളം (180 മില്ല്യണ്‍) പഴക്കമുള്ള ഭീമന്‍ കടല്‍ ഡ്രാഗണിന്റെ അവശിഷ്‌ടങ്ങൾ യുകെയില്‍ കണ്ടെത്തി. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. ലാൻഡ്‌സ്‌കേപ്പിംഗിനായി ഒരു ലഗൂൺ ദ്വീപ് വറ്റിച്ചുകൊണ്ടിരിക്കെ, റട്ട് ലാന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ടീം ലീഡറായ ജോ ഡേവിസാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ജോ ഡേവിസും റിസർവ് ഓഫിസർ പോൾ ട്രെവറും ലഗൂണിന് കുറുകെ നടക്കവെ ചെളിയിൽ കളിമൺ പൈപ്പുകൾ പോലെ ഒന്ന് കാണുന്നത് ജോ ശ്രദ്ധിക്കുകയായിരുന്നു.
ഈ കണ്ടെത്തല്‍ 21ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. യുകെയിൽ ഇന്നുവരെ കണ്ടെത്തിയ ഇത്തരത്തിലുള്ള ഏറ്റവും വലുതും പൂർണ്ണവുമായ അസ്‌ഥികൂടമാണിത്. ഇക്‌ത്യോസോര്‍ ജീവിവര്‍ഗത്തിൽപെട്ട ആദ്യത്തെ ഇക്‌ത്യോസോര്‍ ആണ് ഇതെന്നും വിലയിരുത്തപ്പെടുന്നു.
25 കോടി (250 മില്ല്യണ്‍) വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൻമമെടുത്ത ഇക്‌ത്യോസോര്‍ ജീവിവര്‍ഗങ്ങള്‍ ഏകദേശം ഒന്‍പത് കോടി (90 മില്ല്യണ്‍) വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വംശനാശത്തിന് ഇരയായത്. രൂപത്തില്‍ ഡോള്‍ഫിനുകളുമായി സാമ്യമുള്ള ഇവക്ക് സാധാരണ 25 മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. കൂര്‍ത്ത പല്ലുകളും കണ്ണുകളുമാണ് ഇവക്ക് ‘കടല്‍ ഡ്രാഗണ്‍’ എന്ന പേര് വരാൻ കാരണം.
യുകെയില്‍ നിന്നുള്ള ഏതാനും വിദഗ്‌ധർ ചേര്‍ന്നാണ് ഓഗസ്‌റ്റിനും സെപ്റ്റംബറിനും ഇടയില്‍ ഫോസില്‍ കണ്ടെത്തിയത്. പ്രദേശത്ത് ഇതിന് മുമ്പ് തിമിംഗലത്തിന്റെയും ഡോള്‍ഫിനുകളുടെയും അസ്‌ഥികൂടം കണ്ടെത്തിയിരുന്നു. അതിനാല്‍ ഖനനവേളയില്‍ അത്തരത്തില്‍ എന്തെങ്കിലും ആയിരിക്കാമെന്നാണ് കരുതിയതെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ ഡോ. ഡീന്‍ ലോമാക്‌സ് പ്രതികരിച്ചു. എന്നാല്‍ പ്രദേശത്ത് ആദ്യമായിട്ടല്ല ഇത്തരം അവശിഷ്‌ടങ്ങൾ കണ്ടെത്തുന്നത്. 1970കളില്‍ റട്ട്‌ലാന്‍ഡ് ജലാശയത്തിന്റെ നിര്‍മാണ വേളയില്‍ വലുതും ചെറുതുമായ ഇക്‌ത്യോസോറുകളെ കണ്ടെത്തിയിട്ടുണ്ട്.“ഖനനത്തിന് നേതൃത്വം നല്‍കിയത് ഒരു ബഹുമതിയാണ്. ബ്രിട്ടനാണ് ഇക്‌ത്യോസോറുകളുടെ ജൻമസ്‌ഥലം. 200 വര്‍ഷത്തിലേറെയായി അവരുടെ ഫോസിലുകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.”, ഖനനത്തിന് നേതൃത്വം നല്‍കിയ പാലിയന്റോളജിസ്റ്റ് ഡോ. ഡീന്‍ ലോമാക്‌സ് പറഞ്ഞു. പുരാതന സമുദ്രജീവികളായ ഇക്‌ത്യോസോറിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ഫോസില്‍ ഇതാണെന്ന് ഗവേഷകര്‍ പ്രതികരിച്ചു.
Most Read: ‘ശക്‌തമാണ് ഈ ബന്ധം’; വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ ഒത്തുപിടിച്ച് ആനകൾ