ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. സർക്കാർ രുപീകരണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് വൈകിട്ട് ബെംഗളൂരുവിൽ ചേരും. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. എന്നാൽ, ശിവകുമാർ പദവി ഏറ്റെടുക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
മുന്നിൽ നിന്നും നയിച്ച വിജയശിൽപ്പി എന്ന നിലയിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം നേതാക്കളും പാർട്ടിയിലുണ്ട്. അതേസമയം, സംസ്‌ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ മുഖ്യമന്ത്രി പദത്തിന് സിദ്ധാരാമയ്യക്ക് അവകാശമുണ്ടെന്നാണ് ചിലരുടെ അഭിപ്രയം.
ഇതോടെ, സംസ്‌ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന്, നേതാക്കൾ തമ്മിൽ തർക്കങ്ങൾ ഇല്ലാതെ സർക്കാർ രൂപീകരിക്കുക എന്നത് പരമപ്രധാനമായി മാറിയിരിക്കുകയാണ്. ഡികെ ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സിദ്ധരാമയ്യയുടെ ജനപ്രീതിയുമാണ് കർണാടകയിൽ കോൺഗ്രസിന് ചരിത്ര വിജയം നേടിക്കൊടുത്തത്.
അതുകൊണ്ടുതന്നെ, മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടുപേരും ഉന്നയിക്കുന്ന അവകാശ വാദം പാർട്ടി നേതൃത്വത്തിന് തള്ളിക്കളയാനുമാകില്ല. എന്നാൽ, സംസ്‌ഥാനത്ത് നേടിയ മികച്ച വിജയത്തിന്റെ മതിപ്പ് കെടുത്തുന്ന നടപടികൾ ഉണ്ടാകരുത് എന്നാണ് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കാൻ തയ്യാറെന്ന് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ അറിയിച്ചതായും പാർട്ടി വൃത്തങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്.
ഉപമുഖ്യമന്ത്രി പദം എന്ന വാഗ്‌ദാനം മുന്നിലുണ്ടെങ്കിലും പദവി ഡികെ ശിവകുമാർ ഏറ്റെടുക്കില്ലെന്നും, ആഭ്യന്തരം അടക്കമുള്ള സുപ്രധാന വകുപ്പുകളുമായി മന്ത്രിസഭയിൽ ഉണ്ടാകുമെന്നുമാണ് സൂചന. ഇന്ന് വൈകിട്ട് അഞ്ചരക്ക് ചേരുന്ന കോൺഗ്രസിന്റെ മിയമസഭാകക്ഷി യോഗത്തിൽ ആയിരിക്കും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടാവുക.
Most Read: കർണാടകയിൽ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ഉയർന്നുവന്ന വിധി; മുഖ്യമന്ത്രി