കണ്ണൂർ: കർണാടകയിൽ ബിജെപിയുടെ തോൽവി രാജ്യതാൽപര്യങ്ങൾക്ക് എതിരായ നിലപാടുകൾക്കുള്ള വിധിയെഴുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്ത് ഉയർന്നുവന്ന ജനവിധിയാണ് കർണാടകയിലേതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം. ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കുറേക്കാലം ഒറ്റയ്‌ക്ക് രാജ്യം ഭരിച്ചതാണ് കോൺഗ്രസ്. ദക്ഷിണേന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്‌ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ഇന്നത്തെ ദിവസം തെക്കേ ഇന്ത്യയിൽ ഒരിടത്തും ബിജെപിയില്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ എത്തിയത് പത്ത് ദിവസമാണ്. കർണാടകയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും അര ഡസൻ റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്‌തു. എന്നിട്ടും ഫലമുണ്ടായില്ല. ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, കർണാടകയിലെ കോൺഗ്രസ് ജയത്തിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. ദക്ഷിണേന്ത്യയെ ബിജെപി വിമുക്‌തമാക്കാനായത് സന്തോഷകരമെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. പ്രധാനമന്ത്രി വന്നു കർണാടകയിൽ ക്യാംപ് ചെയ്‌ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഫലമുണ്ടായില്ല. വർഗീയതയോടുള്ള ശക്‌തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കൊച്ചി ഇൻഫോപാർക്കിന് സമീപം കെട്ടിടത്തിൽ തീപിടിത്തം; ജീവനക്കാർ കുടുങ്ങി കിടക്കുന്നു