ടോക്യോ: ഒളിമ്പിസിൽ പുരുഷൻമാരുടെ അമ്പെയ്‌ത്തിൽ നിന്ന് ഇന്ത്യൻ താരം പ്രവീൺ ജാദവ് പുറത്ത്. പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ ബ്രാഡി എൽസനോട് പരാജയപ്പെട്ടാണ് പ്രവീൺ ജാദവ് പുറത്തായത്. സ്‌കോർ 6-0.
ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഗാൽസൻ ബസർഷപോവിനെ കീഴടക്കിയാണ് പ്രവീൺ ജാദവ് പ്രീക്വാർട്ടറിലെത്തിയത്. 6-0 ആയിരുന്നു സ്‌കോർ. എന്നാൽ പ്രീക്വാർട്ടറിൽ ബ്രാഡി എൽസനോട് പിടിച്ചുനിൽക്കാൻ പ്രവീൺ ജാദവിനായില്ല.
നേരത്തെ നടന്ന മറ്റൊരു അമ്പെയ്‌ത്ത് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ്‌യും പരാജയപ്പെട്ടു. ഷൂട്ട് ഓഫിലേക്ക് നീണ്ട മൽസരത്തിൽ ഇസ്രയേലിന്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്‌കോറിനാണ് തരുൺദീപ് തോൽവി ഏറ്റുവാങ്ങിയത്. അത്യന്തം ആവേശം നിറഞ്ഞ മൽസരത്തിൽ അവസാനം വരെ പോരടിച്ചാണ് തരുൺദീപ് പുറത്തായത്.
അതേസമയം വനിതാ ഹോക്കിയിൽ ഇന്ത്യയ്‌ക്ക് തുടർച്ചയായ മൂന്നാം മൽസരത്തിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പൂൾ എയിൽ നടന്ന മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.
അതിനിടെ ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാർട്ടറിൽ കടന്നു. ഹോങ് കോങ് താരം ച്യുങ് ങാനെ 21–9, 21–16 എന്ന സ്‌കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്.
Most Read: 9 വര്‍ഷമായി പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവർ; കോവിഡ് കാലത്ത് ഊർജമായി മറിയാമ്മ