ഡെൽഹി: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സ് ഈ മാസം 24 മുതൽ ടോക്യോയിൽ ആരംഭിക്കും. 54 അംഗ സംഘത്തെയാണ് മൽസരങ്ങൾക്കായി ഇന്ത്യ അയച്ചിരിക്കുന്നത്. ഇതുവരെ പാരലിമ്പിക്‌സിൽ പങ്കെടുത്തതിൽ വച്ച് ഏറ്റവും വലിയ ഇന്ത്യൻ സംഘമാണിത്.
കഴിഞ്ഞ തവണ, റിയോയിൽ വച്ച് നടന്ന പാരലിമ്പിക്‌സിൽ 19 അത്‌ലീറ്റുകളാണ് ഇന്ത്യക്കായി മാറ്റുരച്ചത്. രണ്ട് സ്വർണവും ഒന്ന് വീതം വെള്ളിയും വെങ്കലവും അടക്കം നാല് മെഡലുകൾ നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ 2016ൽ കാഴ്‌ചവച്ചത്.
അതേസമയം റിയോയിൽ ഇന്ത്യക്കായി സ്വർണം നേടിയ ഹൈജമ്പ് താരം മാരിയപ്പൻ തങ്കവേലുവാണ് ഇത്തവണ ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകൻ.
മാരിയപ്പനൊപ്പം ദേവേന്ദ്ര ഝഝാരിയ, അജീത് സിംഗ്, സുന്ദർ സിംഗ് ഗുർജാർ, സന്ദീപ് ചൗധരി, സുമിത്, ശരത് കുമാർ, വരുൺ സിംഗ് ഭട്ടി, അമിത് കുമാർ ധരം ബീർ, നിഷാദ് കുമാർ, രാം പാൽ, സോനം റാണ, നവ്ദീപ്, പ്രവീൺ കുമാർ, യോഗേഷ് കതൂനിയ, വിനോദ് കുമാർ, ഭട്ടി, അരവിന്ദ്, ടേക് ചന്ദ് ഏക്‌താ ഭ്യാൻ, കാശിഷ് ലക്ര, ഭാഗ്യശ്രീ ജാധവ്, സിമ്രാൻ എന്നീ താരങ്ങളും മൽസരിക്കും.
നേരത്തെ ടോക്യോയിൽവെച്ച് തന്നെ നടന്ന ഒളിമ്പിക്‌സിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. ആകെ 7 മെഡലുകളാണ് ഇന്ത്യ നേടിയത്.
Most Read: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉൽസവബത്തയും ബോണസും നല്‍കും; ധനമന്ത്രി