ടോക്യോ: പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4.30ന് സമാപന ചടങ്ങ് ആരംഭിക്കും. ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അവനി ലെഖാരയാണ് ഇന്ത്യന്‍ പതാകയേന്തുക. ഇന്ത്യന്‍ സംഘത്തിലെ 11 അംഗങ്ങള്‍ ചടങ്ങിൽ പങ്കെടുക്കും.
പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടമായിരുന്നു ഇത്തവണ ഇന്ത്യയുടേത്. നാലു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 17 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നിലവില്‍ മെഡല്‍പ്പട്ടികയില്‍ 26ആം സ്‌ഥാനത്താണ് ഇന്ത്യ.
റെക്കോർഡുകൾ ഭേദിച്ച പ്രകടനങ്ങളും ഇക്കുറി ഇന്ത്യൻ താരങ്ങൾ കാഴ്‌ചവെച്ചിരുന്നു. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ്എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലവും നേടിയാണ് 19കാരിയായ അവനി ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് പാരാലിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാതാരം രണ്ട് മെഡലുകള്‍ നേടുന്നത്.
ബാഡ്മിന്റണിൽ പ്രമോദ് ഭഗത് സ്വർണം നേടിയപ്പോൾ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിൽ സുമിത് ആന്റിൽ ലോക റെക്കോർഡോടെ സ്വർണം അണിഞ്ഞു. ഷൂട്ടിംഗില്‍ 50 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ എസ്എച്ച്-1 വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നര്‍വാലും സ്വര്‍ണം കരസ്‌ഥമാക്കി.
Most Read: ‘ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ അധ്യാപകർ ഏറ്റെടുത്തു’; രാഷ്‌ട്രപതി