ടോക്കിയോ: പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ താരത്തിനെതിരായ ഒളിമ്പിക്‌സ് മൽസരത്തില്‍ നിന്ന് പിന്‍മാറിയ അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിന് വിലക്ക്. അന്താരാഷ്‍ട്ര ജൂഡോ ഫെഡറേഷനാണ് (ഐജെഎഫ്) ഫതഹിക്ക് 10 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. ഫതഹിയുടെ പരിശീലകന്‍ അമര്‍ ബെനികേല്‍ഫിനും വിലക്കുണ്ട്.
വിലക്ക് മാറുന്നതുവരെ ജുഡോയുടെ ഒരു മൽസരയിനത്തിലും ഇരുവര്‍ക്കും പങ്കെടുക്കാനാകില്ല. ഫതഹി അന്താരാഷ്‍ട്ര കായിക വേദിയെ രാഷ്‌ട്രീയ അജണ്ടയ്‌ക്ക് ഉപയോഗിച്ചുവെന്നും ഇത്തരം പെരുമാറ്റം അച്ചടക്കലംഘനം ആണെന്നുമാണ് ഐജെഎഫ് കണ്ടെത്തല്‍.
ഇസ്രയേലുമായി മൽസരം വന്നേക്കാമെന്ന കാരണത്താലാണ് അള്‍ജീരിയന്‍ താരം ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്‍മാറിയത്. നന്നായി പരിശ്രമിച്ചിട്ടാണ് ഒളിമ്പിക്‌സിൽ എത്തിയതെന്നും എന്നാല്‍ പലസ്‌തീന്റെ പോരാട്ടം അതിനേക്കാള്‍ വലുതാണെന്നും അള്‍ജീരിയന്‍ ജൂഡോ താരം പറഞ്ഞിരുന്നു.
ആദ്യ റൗണ്ടില്‍ സുഡാന്‍ താരവുമായിട്ടാണ് നൗറിന് മൽസരം നിശ്‌ചയിച്ചിരുന്നത് എങ്കിലും അടുത്ത റൗണ്ടില്‍ ഇസ്രയേൽ താരവുമായി ഏറ്റുമുട്ടേണ്ടി വരുമെന്നതിനാലാണ് നൗറിന്‍ പിന്‍വാങ്ങിയത്. ഇതേ കാരണം ചൂണ്ടിക്കാട്ടി 2019ല്‍ ടോക്കിയോയില്‍ നടന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നൗറിന്‍ പിൻമാറിയിരുന്നു.
Read also: ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ