ടോക്യോ: പാരാലിമ്പിക്‌സിൽ സ്വർണക്കൊയ്‌ത്ത് തുടർന്ന് ഇന്ത്യ. പുരുഷ വ്യക്‌തിഗത ബാഡ്‌മിന്റൺ എസ്എച്ച്4 വിഭാഗത്തിൽ കൃഷ്‌ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. ഹോങ്കോങിന്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിന്റെ സുവർണ നേട്ടം.
മൂന്ന് സെറ്റുകൾ നീണ്ട മൽസരത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് കൃഷ്‌ണ സ്വർണമെഡൽ നേടിയത്. സ്‌കോർ 21–17, 16–21, 21-17. മൂന്ന് സെറ്റുകളിലും ആവേശം ഒട്ടും ചോരാതെയാണ് താരങ്ങൾ ഒപ്പത്തിനൊപ്പം മാറ്റുരച്ചത്. ആദ്യ സെറ്റ് 21–17ന് സ്വന്തമാക്കിയ കൃഷ്‌ണയെ അടുത്ത സെറ്റിൽ 16–21 എന്ന സ്‌കോറിനു കീഴടക്കി ഹോങ്കോങ് താരം ഒപ്പമെത്തി. നിർണായകമായ അവസാന സെറ്റിൽ ജയം ഇന്ത്യൻ താരത്തിന് ഒപ്പമായിരുന്നു.
ഇതോടെ ഇന്ത്യയുടെ മെഡൽ നില 19 ആയി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സ് ചരിത്രത്തിലെ രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടമാണിത്.
നേരത്തെ ബാഡ്‌മിന്റണിലൂടെ സുഹാസ് യതിരാജ് ഇന്ത്യക്ക് 18ആം മെഡൽ സമ്മാനിച്ചിരുന്നു. പുരുഷൻമാരുടെ വ്യക്‌തിഗത എസ്എൽ4 വിഭാഗത്തിൽ ഫ്രാൻസിന്റെ ടോപ്പ് സീഡ് താരം ലൂക്കാസ് മസുറിനോട് പോരാടിയാണ് താരം വെള്ളിമെഡൽ നേടിയത്.
അതേസമയം എസ്എൽ3 പുരുഷ വ്യക്‌തിഗത ബാഡ്‌മിന്റണിൽ പ്രമോദ് ഭാഗത് ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. ഈയിനത്തിൽ വെങ്കലവും ഇന്ത്യക്ക് തന്നെയാണ്.
പാരാലിമ്പിക്‌സിൽ ഇത്തവണയാണ് ആദ്യമായി ബാഡ്‌മിന്റൺ നടന്നത്. അതുകൊണ്ട് തന്നെ ഈയിനത്തിലെ ആദ്യ മെഡലുകൾ നേടിയ താരങ്ങളെന്ന റെക്കോർഡും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി.
Most Read: നിപ്പ; രോഗവ്യാപനം തടയാൻ കര്‍മപദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്