കോഴിക്കോട്: കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും അതിജീവനത്തിന്റെ കാവലാളായി തിരുവമ്പാടി ലിസ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മറിയാമ്മ ബാബു. പിപിഇ കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടത്തിലാണ് ഈ 52കാരി.
ഒമ്പതുവർഷമായി മറിയാമ്മ ആംബുലൻസ് ഓടിക്കാൻ തുടങ്ങിയിട്ട്. പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകയെന്ന നിലയിൽ തികച്ചും സൗജന്യമായിട്ടാണ് ഇവരുടെ സേവനം. കിടപ്പുരോഗികളെ വീട്ടിൽച്ചെന്ന് പരിപാലിക്കുന്ന പാലിയേറ്റീവ് കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതല ഏറ്റെടുക്കുകയായിരുന്നു.
കോവിഡ് എന്ന മഹാമാരി എത്തിയപ്പോഴും മെഡിക്കൽ ആൻഡ് സൈക്യാട്രി സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദധാരിയായ മറിയാമ്മ പതറിയില്ല. മഹാമാരിയുടെ കാലത്ത് ഏറെ പ്രകീർത്തിക്കപ്പെടേണ്ട സേവനമാണ് മറിയാമ്മയുടേതെന്ന് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിസി അബ്രഹാമും സാക്ഷ്യപ്പെടുത്തുന്നു.
പഠിക്കുന്ന കാലത്തുതന്നെ വീട്ടിലെ വാഹനങ്ങൾ ഓടിക്കാറുണ്ടായിരുന്നു മറിയാമ്മ. വാഹനങ്ങളോടുള്ള കമ്പവും സന്നദ്ധസേവന മനസും തന്നെയാണ് വളയം പിടിച്ചുള്ള ഈ പോരാട്ടയാത്രയ്‌ക്ക് പ്രചോദനം.
തിരുവമ്പാടിയിലെ സാമൂഹിക പ്രവർത്തകൻ മതിച്ചിപ്പറമ്പിൽ ബാബു ജോസഫിന്റെ ഭാര്യയാണ് മറിയാമ്മ. ചെറുവിള്ളാട്ട് വർക്കി-മേരി ദമ്പതിമാരുടെ മൂത്ത മകൾ. ചക്കിട്ടപ്പാറ സ്വദേശിനിയായ ഇവർ കർണാടകയിലെ ചേരി നിവാസികൾക്കിടയിൽ രണ്ടുവർഷം കമ്യൂണിറ്റി ഓർഗനൈസറായും പ്രവർത്തിച്ചിട്ടുണ്ട്.
Most Read: ആരാധകർക്ക് ഓണ സമ്മാനം; ‘കുരുതി’ ആമസോൺ പ്രൈമിലൂടെ എത്തും