ന്യൂഡെൽഹി: വസ്‌ത്രത്തിനു പുറത്തുകൂടി പെൺകുട്ടിയുടെ മാറിടത്തിൽ സ്‌പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവാദ ഉത്തരവ് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഉത്തരവ് അലോസരപ്പെടുത്തുന്നത് ആണെന്നും അപകടകരമായ ഒരു മാതൃക സൃഷ്‌ടിക്കുമെന്നും അറ്റോർണി ജനറൽ പറഞ്ഞു. ഇതേത്തുടർന്ന് ഉത്തരവ് ചോദ്യം ചെയ്‌തുള്ള വിശദമായ ഹരജി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി എജിയോട് ആവശ്യപ്പെട്ടു. കേസിലെ പ്രതിയെ കുറ്റവിമുക്‌തനാക്കിയ മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിധിയും സുപ്രീം കോടതി തടഞ്ഞു.
12 വയസുകാരിയെ പേരക്ക നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും മാറിടത്തില്‍ സ്‌പർശിക്കുകയും വസ്‌ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രതിയായ 39കാരന് പോക്‌സോ നിയമപ്രകാരം 3 വർഷം തടവുശിക്ഷ നൽകിയ സെഷൻസ് കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണു വിവാദ പരാമർശം. മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്‌റ്റിസ് പുഷ്‌പ ഗനേഡിവാലയാണ് വിവാദ ഉത്തരവിട്ടത്.
സെക്ഷന്‍ 7 പ്രകാരം വസ്‌ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്‌പർശിക്കാതെ (Skin to Skin Contact) മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടര്‍ന്ന് കേസിലെ പ്രതിയായ 39കാരനെ പോക്‌സോ പ്രകാരമുള്ള കേസില്‍ നിന്ന് വിമുക്‌തനാക്കുകയും ചെയ്‌തിരുന്നു.
Also Read: ബാബറി തകര്‍ത്തവരെ ആഘോഷിച്ചവർ ഇന്ന് സമാധാന പ്രഭാഷണം നടത്തുന്നു; നടൻ സിദ്ധാർഥ്