തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ സിഐ ടിഡി സുനിൽ കുമാറിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്‌തത്. കേസിൽ പ്രതിയായ അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിൽ ഉണ്ടായ വീഴ്‌ചകൾ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് അന്വേഷണത്തിൽ സുനിൽ കുമാറിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ ആണ് സുനിൽ കുമാർ. സുനിൽ കുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. രണ്ടു മാസത്തിനകം റിപ്പോർട് സമർപ്പിക്കണം.
കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പ്രതിപക്ഷത്തു നിന്ന് സണ്ണി ജോസഫാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേസിൽ തൊണ്ടിമുതൽ ശേഖരിക്കുന്നതിൽ കാലതാമസം വന്നതായി സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ ഒന്നാം പ്രതി സർക്കാരാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
കേസ് അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. 2021 ജൂൺ 30നാണ് വണ്ടിപ്പെരിയാറിലെ എസ്‌റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടിരുന്നു. കൊലപാതകവും ബലാൽസംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്‌തമാക്കി കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്.
Most Read| കിഫ്‌ബി മസാല ബോണ്ട് കേസ്; ഇഡിക്ക് ഹൈക്കോടതി നോട്ടീസ്