കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സമൻസ് ചോദ്യം ചെയ്‌ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹരജിയിൽ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. അടുത്ത വെള്ളിയാഴ്‌ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദ്ദേശം. ഹരജി അടുത്ത വെള്ളിയാഴ്‌ച കോടതി വീണ്ടും പരിഗണിക്കും.
മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ തോമസ് ഐസക്കും കിഫ്‌ബി സിഇഒ കെഎം എബ്രഹാമുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ചു ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം.
എന്നാൽ, ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്‌ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്. മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം നിശ്‌ചലമാക്കാൻ കിഫ്‌ബി മനപൂർവം ശ്രമിക്കുന്നുവെന്നും അന്വേഷണവുമായി ഉദ്യോഗസ്‌ഥർ സഹകരിക്കുന്നില്ലെന്നുമാണ് ഇഡി സംഘത്തിന്റെ ആരോപണം.
അതിനിടെ, മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്ന് വ്യക്‌തമാക്കി ഇഡി രംഗത്ത് വന്നിരുന്നു. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങൾ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്‌ബി ഡയറക്‌ടർ ബോർഡ് യോഗത്തിലാണെന്നാണ് പുറത്തുവന്ന വിവരം. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ലെന്നും ഇഡി പറയുന്നു. കിഫ്‌ബി ഡയറക്‌ടർ ബോർഡ് യോഗത്തിന്റെ മിനുട്ട്സ് രേഖകളും പുറത്തുവന്നിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!