ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കട്ടപ്പന അതിവേഗ കോടതി വെറുതെവിട്ട പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുൻ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വെച്ചാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാർ ടൗണിൽ സത്രം ജങ്ഷനിൽ ആയിരുന്നു സംഭവം. അർജുന്റെ ബന്ധുവായ പാൽരാജും കുട്ടിയുടെ പിതാവും തമ്മിൽ ടൗണിൽ വച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. പിതാവിന്റെ പുറത്തും വയറിലുമാണ് കുത്തേറ്റത്. കാലിൽ വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. പ്രതി പാൽരാജിനെ വണ്ടിപ്പെരിയാർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
കേസിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) വിചാരണ കോടതി വെറുതെവിട്ട വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ സ്വീകരിച്ചത്. കേസിൽ വിചാരണ കോടതി കുറ്റവിമുക്‌തനാക്കിയ അർജുന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹരജി ഈ മാസം 29ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Most Read| ‘കായംകുളത്ത് തോറ്റത് ചിലർ കാലുവാരിയത് കൊണ്ട്’; വെളിപ്പെടുത്തി ജി സുധാകരൻ