മൂന്നാര്‍: നൂറ്റാണ്ടിലെ പ്രളയത്തില്‍ 96 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന മൂന്നാറിലെ റെയില്‍ ഗതാഗതം വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാകുന്നു. കുണ്ടള വാലി സര്‍വീസ് പേരില്‍ ഇരുപതാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് പുതുമകളോടെ പ്രകൃതിയോട് ഇണങ്ങിയാണ് വീണ്ടും കൊണ്ടു വരുന്നത്. മൂന്നാര്‍ പട്ടണത്തിനു സമീപമുള്ള മാട്ടുപ്പെട്ടി റോഡിലെ കെഎഫ്‌ഡിസി പൂന്തോട്ടം മുതല്‍ മാട്ടുപ്പെട്ടി ഡാമിന് അരികിലെ തേയില ഫാക്റ്ററി വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരത്താണ് റെയില്‍ ഗതാഗതം സ്ഥാപിക്കുന്നത്.
2019-ലെ സംസ്ഥാന ബജറ്റില്‍ മൂന്നാറില്‍ ട്രെയിന്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നില്ല. ഇത്തവണ പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഉറച്ചു തന്നെയാണ് നീക്കങ്ങള്‍ നടക്കുന്നത്. വിദഗ്‌ധ സംഘം സ്‌ഥലം സന്ദര്‍ശിച്ചു പദ്ധതിക്ക് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തി. ഇതോടെയാണ് സര്‍ക്കാര്‍ കാര്യക്ഷമായി പ്രവര്‍ത്തനം ആരംഭിച്ചത്.
മൂന്നാറില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ വ്യത്യസ്‍തമായ അനുഭവങ്ങള്‍ നല്‍കാനും, മേഖലയിലെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
കണ്ണന്‍ദേവന്‍ കമ്പനി, സംസ്‌ഥാന വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എഫ്.ഡി.സി. പൂന്തോട്ടം, കൊരണ്ടക്കാട്, മാട്ടുപ്പട്ടി എന്നീ സ്‌റ്റേഷനുകളാണ് ഉണ്ടാവുക. നാലു ബോഗികളുള്ള ട്രെയിനുകളാവും സര്‍വീസിന് ഉപയോഗിക്കുക. പദ്ധതിയുടെ അലൈന്‍മെന്റ് തീരുമാനമായതോടെ അധികം വൈകാതെ തന്നെ നിര്‍മ്മാണ ചിലവ് കണക്കുകൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജന.മാനേജര്‍ സി.സി.ജോയി, അഡീ. ജന. മാനേജര്‍ ഷാഹുല്‍ ഹമീദ്, ടൂറിസം ജോ. ഡയറക്റ്റർ തോമസ് ആന്റണി, ഡെപ്യൂട്ടി ഡയറക്റ്റർ ഉണ്ണികൃഷ്‌ണൻ, ഡി.ടി.പി.സി. സെക്രട്ടറി പി.എസ്.ഗിരീഷ് എന്നിവരാണ് പരിശോധന നടത്തിയത്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോ റെയില്‍ സര്‍വീസ് ആയിരുന്നു കുണ്ടളവാലി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. 1902-ല്‍ മൂന്നാര്‍ ടോപ് സ്‌റ്റേഷന്‍ മുതല്‍ കണ്ണന്‍ ദേവന്‍ മലനിരകള്‍ വരെയായിരുന്നു സര്‍വീസ്. പിന്നീട് 1908-ല്‍ ഇത് നാരോ-ഗൈജ് ലൈറ്റ് ട്രെയിന്‍ സര്‍വീസായി മാറ്റുകയായിരുന്നു. 1924-ലെ നൂറ്റാണ്ടിലെ പ്രളയത്തില്‍ ഇത് തകര്‍ന്നതോടെ സര്‍വീസ് നിലക്കുക ആയിരുന്നു. പിന്നീട് പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നു.
Read Also: കോവിഡ് പ്രതിസന്ധി: പത്‌മനാഭ സ്വാമി ക്ഷേത്രദര്‍ശനം നിര്‍ത്തിവെച്ചു