ഇടുക്കി: പിജെ ജോസഫ് എംഎൽഎക്കെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎ മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നാണ് എംഎം മണിയുടെ പരാമർശം. പിജെ ജോസഫ് നിയമസഭയിൽ കാലുകുത്തുന്നില്ല. രോഗമുണ്ടെങ്കിൽ ചികിൽസിക്കുകയാണ് വേണ്ടത്. വോട്ടർമാർ ജോസഫിന്റെ വീട്ടിലേക്ക് മാർച്ച് നടത്തണമെന്നും എംഎം മണി പറഞ്ഞു.
ഇന്നലെ വൈകിട്ട് മുട്ടത്ത് സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലാണ് പിജെ ജോസഫിനെതിരെ എംഎം മണി രൂക്ഷമായി വിമർശനം ഉന്നയിച്ചത്. ‘ജനങ്ങൾ വാരിക്കോരി വോട്ട് കൊടുത്തില്ലേ. പക്ഷെ പിജെ ജോസഫ് നിയമസഭയിൽ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയിൽ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാർക്ക് ഉൽഘാടനം ചെയ്‌തപ്പോഴും പിജെ വന്നില്ല’- എംഎം മണി പറഞ്ഞു.
മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങൾ നടത്തിക്കൊള്ളുമല്ലോ. വോട്ട് ചെയ്യുന്നവരെ പറഞ്ഞാൽ മതിയല്ലോ. നിയമസഭയിൽ വരാത്തവർക്ക് വോട്ട് ചെയ്യുന്നത് എന്ത് നാണക്കേടാ, ബോധമുണ്ടോ അതുമില്ല. പിജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടർമാർ മാർച്ച് നടത്തണം. പക്ഷേ ചത്താലും കസേര വിടില്ല എന്നിങ്ങനെയായിരുന്നു എംഎം മണിയുടെ പ്രസംഗം.
അതേസമയം, മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെയും മണി പ്രതികരണവുമായി രംഗത്തെത്തി. മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വെച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് എംഎം മണി പറഞ്ഞു. ചിന്നക്കനാൽ മേഖലയിൽ കയ്യേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമെങ്കിൽ കോടതിയിൽ പോകണമായിരുന്നു. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടി സ്വാഗതം ചെയ്യുന്നില്ലെന്നും, ഉദ്യോഗസ്‌ഥർക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്‌താൽ മതിയെന്നും പറഞ്ഞ അദ്ദേഹം, കയ്യേറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യക്‌തമാക്കി.
മൂന്നാറിലേക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാൻസൽ ചെയ്‌ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികൾ അസംബന്ധമാണെന്നും എംഎം മണി വിമർശിച്ചു.
Most Read| അറബ് രാഷ്‌ട്രങ്ങളുടെ പ്രതിരോധം; പാതിയിൽ മടങ്ങി ബൈഡൻ; ജോർദാൻ ഉച്ചകോടി മുടങ്ങി