പാലക്കാട്: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഏർപ്പെടുത്തി തച്ചമ്പാറ പഞ്ചായത്ത്. ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഈ സൗകര്യം നൽകുക. കർശ വ്യവസ്ഥകളോടെയായിരിക്കും ഈ സൗകര്യം ഒരുക്കുക. കോവിഡ് പോസിറ്റിവ് ആയ വ്യക്തി മാത്രമായിരിക്കില്ല വീട്ടിലുള്ള എല്ലാവരും നിരീക്ഷണത്തിലായിരിക്കും.
രോഗികളുടെ ഓക്‌സിജൻ അളവും ഹൃദയമിടിപ്പും പരിശോധിക്കാനുള്ള പൾസ് ഓക്‌സിമീറ്റർ വീടുകളിൽ ലഭ്യമാക്കും. 10 ദിവസത്തിനു ശേഷമുള്ള കോവിഡ് പരിശോധന കഴിഞ്ഞ് നെഗറ്റീവ് ഫലം ലഭിച്ചാൽ പിന്നീട് ഏഴ് ദിവസം കൂടി ക്വാറന്റൈനിൽ കഴിയണം.
അതേസമയം, തച്ചമ്പാറ പഞ്ചായത്തിൽ ഇനി മുതൽ എല്ലാ ആഴ്‌ചയിലും ആന്റിജൻ ടെസ്റ്റ് നടത്തും. എല്ലാ വ്യാഴാഴ്‌ചയും പഞ്ചായത്തിലെ ഓരോ കേന്ദ്രങ്ങളിൽ 40 പേരെയാണ് പരിശോധിക്കുക.
Malabar News: പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, കച്ചവടക്കാർ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, ഇതര സംസ്ഥാന തൊഴിലാളികൾ, പ്രായമായവർ, കൂലിപ്പണിക്കാർ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരിശോധന നടത്തും. ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നവരെയാണ് ടെസ്റ്റിന് വിധേയമാക്കുക.
ഈ ആഴ്‌ചയിലെ പരിശോധന വ്യാഴാഴ്ച തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവർക്കായിരിക്കും പ്രഥമ പരിഗണന.