ന്യൂഡെൽഹി : ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്നും മാറ്റിയേക്കും. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് വേദി മാറ്റാനുള്ള തീരുമാനം. നിലവിലെ സാഹചര്യത്തിൽ വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്‌തു.
ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മൽസരം അനിശ്‌ചിതത്വത്തിലാണ്. തുടർന്ന് മൽസരം നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ നാലാഴ്‌ച സമയം വേണമെന്നാണ് ഐസിസിയെ ബിസിസിഐ അറിയിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും വേദി മാറ്റുന്നതിൽ എതിർപ്പ് ഇല്ലെന്ന് ബിസിസിഐ ഐസിസിയോട് വ്യക്‌തമാക്കിയെന്നാണ് പിടിഐ റിപ്പോർട് ചെയ്‌തത്. യുഎഇയും ഒമാൻ തലസ്‌ഥാനമായ മസ്‌കറ്റും ടൂർണമെന്റിന് വേദിയാകുമെന്നാണ് റിപ്പോര്‍ട്. പ്രാഥമിക റൗണ്ട് മൽസരങ്ങളാണ് മസ്‌കറ്റിൽ നടക്കുക. പിന്നീട് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ മൽസരങ്ങൾ നടത്താനാണ് ആലോചിക്കുന്നത്.
Read also : മലയാളത്തിൽ സംസാരിക്കാം; പ്രതിഷേധത്തിന് ഒടുവിൽ വിവാദ സർക്കുലർ പിൻവലിച്ച് ജിബി പന്ത് ആശുപത്രി