ന്യൂഡെൽഹി: നഴ്‌സിങ് ഓഫിസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡെൽഹി ജിബി പന്ത് ആശുപത്രി അധികൃതർ. നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറപ്പെടുവിച്ചതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
ഡെൽഹി സർക്കാരിന് കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പോസ്‌റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. പലപ്പോഴും ഇവർ തമ്മിൽ ആശയവിനിമയം നടത്തുന്നതും മലയാളത്തിലാണ്.
എന്നാൽ ഇതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ജോലിസ്‌ഥലത്ത് മലയാളം സംസാരിക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ളീഷിലോ നടത്താനും സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ‘ഏതൊരു ഭാരതീയ ഭാഷയേയും പോലെ തന്നെയാണ് മലയാളവും. ഭാഷയുടെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുക’, എന്നാണ് രാഹുൽ ഗാന്ധി സംഭവത്തിൽ പ്രതികരിച്ചത്. ശശി തരൂർ, ജയറാം രമേശ്, കെസി വേണുഗോപാൽ തുടങ്ങിവരും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധം കനത്തതോടെ ആശുപത്രി അധികൃതർ സർക്കുലർ പിൻവലിക്കുകയായിരുന്നു.
Read also: ലക്ഷദ്വീപ് സ്വദേശികൾ അല്ലാത്തവർ ഉടൻ ദ്വീപിൽ നിന്ന് മടങ്ങണം; ഉത്തരവ് പുറത്തിറങ്ങി