കവരത്തി : ലക്ഷദ്വീപ് സ്വദേശികളല്ലാത്ത ആളുകളോട് ദ്വീപിൽ നിന്നും മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം മലയാളികൾ അടക്കമുള്ള ഇതര സംസ്‌ഥാനക്കാർ ഉടൻ തന്നെ ദ്വീപിൽ നിന്നും മടങ്ങേണ്ടി വരും. കൂടാതെ ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ പോലീസ് ആരംഭിക്കുകയും ചെയ്‌തു.
ഉത്തരവ് പ്രകാരം നിലവിൽ ദ്വീപിലുള്ള തൊഴിലാളികൾക്ക് ഡെപ്യൂട്ടി കളക്‌ടറോ, ബ്ളോക്ക് ഡവലപ്മെന്റ് ഓഫിസറോ ഒരാഴ്‌ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപ് സ്വദേശികൾ അല്ലാത്ത ആളുകൾ മടങ്ങി പോകണമെന്നാണ് വ്യക്‌തമാക്കുന്നത്. തുടർന്ന് വീണ്ടും ദ്വീപിൽ എത്തണമെങ്കിൽ എഡിഎമ്മിന്റെ അനുമതി വേണമെന്നും അധികൃതർ അറിയിച്ചു. ലക്ഷദ്വീപിൽ നടപ്പാക്കാൻ പോകുന്ന പുതിയ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
കൂടാതെ ഇന്നലെ മുതൽ ദ്വീപിൽ നിന്നും മൽസ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളിൽ ഒരു സർക്കാർ ഉദ്യോഗസ്‌ഥൻ വീതം വേണമെന്ന പുതിയ നിയമം ഭരണകൂടം പുറത്തിറക്കി. ഒപ്പം തന്നെ ബോട്ടുകളിൽ സിസിടിവി സ്‌ഥാപിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേൽ ചുമതല ഏറ്റെടുത്തതിന് ശേഷം നടപ്പാക്കിയ പുതിയ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഇപ്പോൾ നടപ്പാക്കുന്ന ഓരോ നിയമവും.
ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ഗോവധം നിരോധിക്കൽ, സ്‌കൂളുകളിൽ മാംസഭക്ഷണം നിരോധിക്കൽ, ഗുണ്ടാ ആക്‌ട് നടപ്പാക്കൽ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് പ്രഫുൽ പട്ടേൽ ഇതുവരെ ദ്വീപിൽ നടപ്പിലാക്കിയത്. ഇതിന്റെ തുടർച്ചയായാണ് പുതിയ നിയമം നടപ്പിലാക്കുന്നതും.
Read also : വിദ്യാലയമുറ്റത്ത് പൊന്നുവിളയിക്കാൻ കുരുന്നുകൾ; പിടിഎ വാങ്ങി നൽകിയത് 25 സെന്റ് ഭൂമി