ലക്‌നൗ: കൗമാരക്കാരിയുടെ വയറ്റിൽ നിന്ന് ഡോക്‌ടർമാർ രണ്ടുകിലോ മുടി പുറത്തെടുത്തു. ലക്‌നൗവിലെ ബാലരാംപൂര്‍ ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്. കലശലായ വയറുവേദനയെ തുടർന്ന് ചികിൽസ തേടി എത്തിയതായിരുന്നു പെൺകുട്ടി. രണ്ടുവർഷമായി കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. ഇതിനോടൊപ്പം മുടികൊഴിച്ചിലും രൂക്ഷമായതോടെയാണ് ആശുപത്രിയിൽ എത്തിയത്.
ബാലരാംപൂർ ആശുപത്രിയിലെ സർജൻ ഡോ.എസ് ആർ സംദാറിന്റെ നേതൃത്വത്തിൽ കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. അൾട്രാസൗണ്ട് പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു. തുടർന്ന് സിടി സ്കാനിന് വിധേയമാക്കിയപ്പോഴും വയറ്റിൽ പന്തിന്റെ വലിപ്പത്തിൽ മുഴ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ എൻഡോസ്കോപിക്ക് വിധേയമാക്കുകയായിരുന്നു. ഇതിലൂടെയാണ് പെൺകുട്ടിയുടെ വയറ്റിൽ മുടിയാണെന്ന് ഡോക്‌ടർമാർ തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ കുട്ടിയെ ഓപ്പറേഷന് വിധേയമാക്കി. ഒന്നര മണിക്കൂറോളം നീണ്ട സര്‍ജറിയിലൂടെ 20 സെന്റീമീറ്റർ വീതിയിൽ രണ്ടുകിലോയോളം തൂക്കമുള്ള മുടി പുറത്തെടുത്ത് ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാൻ ഡോക്‌ടർമാർക്ക് സാധിച്ചു. പെണ്‍കുട്ടി പൂർണ ആരോഗ്യവതിയാണെന്നും ഡോക്‌ടർമാർ അറിയിച്ചു. പെൺകുട്ടിക്ക് അപൂർവരോഗമാണെന്നും ജനിച്ചപ്പോൾ മുതലുണ്ടായിരുന്ന മാനസികാസ്വാസ്‌ഥ്യം മൂലം വർഷങ്ങളായി കുട്ടി മുടി വിഴുങ്ങിയതാണ് ഇതിന് കാരണമെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി. റാപ്പുൻസൽ സിൻഡ്രോം എന്നാണ് ഈ അവസ്‌ഥയുടെ പേര്.
മുൻപും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈയിൽ ഹരിയാനയിലെ പഞ്ച്‌കുളയിൽ അഞ്ചുവയസുകാരിയുടെ വയറ്റിൽ നിന്ന് ഒന്നരക്കിലോ മുടിയാണ് സർജറിയിലൂടെ നീക്കം ചെയ്‌തത്. തമിഴ്‌നാട്ടിലും ഇത്തരം കേസ് റിപ്പോർട് ചെയ്യപ്പെട്ടിരുന്നു.
Also Read: 18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കി കേരളം