ന്യൂഡെൽഹി: രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടന ഉടൻ. 25 പുതിയ മന്ത്രിമാർ സഭയിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ മന്ത്രിസഭയിൽ എത്തിയേക്കും.
നിലവിലെ മന്ത്രിസഭയിൽ 51 അംഗങ്ങളാണുള്ളത്. പ്രകടനം തൃപ്‌തികരമല്ലാത്ത ചില മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്. പരമാവധി 28 പേർ വരെ പുതിയ സഭയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. മുൻ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തുന്നതിൽ വലിയ പങ്കുവഹിച്ച മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, അസമിൽ ഹിമന്ത ബിശ്വശർമ്മക്കായി മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞുകൊടുത്ത സർബാനന്ദ സോനോവാൾ എന്നിവർ മന്ത്രിസഭയിൽ ഇടം നേടുമെന്ന് വ്യക്‌തമാണ്.
കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച എൽജെപി നേതാവ് രാംവിലാസ് പാസ്വാന് പകരം ആര് മന്ത്രിയാകും എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ പാർട്ടി അധ്യക്ഷനായ ചിരാഗ് പാസ്വാന് പുറമേ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ പശുപതി കുമാർ പരസും മന്ത്രിസ്‌ഥാനത്തിനായി രംഗത്തുണ്ട്. അടുത്തിടെയാണ് ചിരാഗ് പാസ്വാന്റെ വിഭാഗത്തിൽ നിന്ന് പശുപതി പരറസ് നേതൃത്വം നൽകുന്ന വിഭാഗം പിളർന്നത്.
നിതീഷ് കുമാറിന്റെ ജെഡിയുവിനും ഇത്തവണ പ്രാതിനിധ്യം ലഭിച്ചേക്കും. 2019ൽ ലഭിച്ച കേന്ദ്രമന്ത്രിസ്‌ഥാനം ജെഡിയു നിരസിച്ചിരുന്നു. പുനഃസംഘടനയിൽ പാർട്ടിക്ക് രണ്ട് മന്ത്രിസ്‌ഥാനം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിർണായക സംസ്‌ഥാനമായ യുപിയിൽ നിന്ന് പുതുതായി ആറ് പേരെങ്കിലും മന്ത്രിസഭയിൽ എത്തിയേക്കും. ഉത്തരാഖണ്ഡ്, പശ്‌ചിമ ബംഗാൾ, ഒഡീഷ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നും പുതിയ മന്ത്രിമാരെത്താൻ സാധ്യതയുണ്ട്.
Also Read: കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കടുത്ത യാത്രാനിയന്ത്രണം ഏർപ്പെടുത്തി കർണാടക