കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട് മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു. സംഭവത്തിൽ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വീടിനുള്ളിൽ നിന്ന് അജ്‌ഞാത ശബ്‌ദം കേൾക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. സംഭവം റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് അജ്‌ഞാത ശബ്‌ദങ്ങൾ കേൾക്കുന്നത്. ഠും ഠും എന്ന മട്ടിൽ മുഴക്കം കേൾക്കുന്നത് പതിവായിരുന്നു. കൂടാതെ, ഡൈനിങ് ഹാളിൽ പാത്രത്തിൽ നിറച്ചു വെച്ച വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്‌തു. വീടിന് താഴെ നിൽക്കുമ്പോൾ മുകളിൽ നിന്നും മുകളിൽ നിൽക്കുമ്പോൾ താഴെ നിന്നും കേൾക്കുന്ന തരത്തിലാണ് ശബ്‌ദം. രണ്ടു ദിവസങ്ങളിലായി പകലും ശബ്‌ദങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നു.
വെള്ളിയാഴ്‌ച വൈകിട്ട് നാലോടെ പലതവണയായി ശബ്‌ദം കേട്ടതിനെ തുടർന്ന് വീട്ടുകർ വെള്ളിമാടുകുന്ന് അഗ്‌നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്‌റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം രാത്രി ഏഴരയോടെ വീട്ടിൽ എത്തിയപ്പോഴും ശബ്‌ദം കേട്ടിരുന്നു. തുടർന്ന് വിദഗ്‌ധ പരിശോധന ആവശ്യമാണെന്ന് കളക്‌ടർക്ക് റിപ്പോർട് നൽകിയിരുന്നു. ഇതോടെ ജോയോളജി വകുപ്പിന്റെ വിദഗ്‌ധ സംഘം വീട്ടിൽ പരിശോധന നടത്തി. 5 വർഷം മുമ്പാണ് വീട് നിർമിച്ചത്. സംഭവത്തെ തുടർന്ന് വീട്ടുകാർ രണ്ട് ദിവസമായി അയൽവീട്ടിലാണ് ഉറങ്ങുന്നത്.
Read Also: മോൻസൺ മാവുങ്കൽ തട്ടിപ്പ്; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ