കോഴിക്കോട്: ജില്ലയിൽ 18 നും 44 വയസിനുമിടയിൽ പ്രായമുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും വാക്‌സിൻ നൽകാനായി ശനിയാഴ്‌ച വാക്‌സിനേഷൻ യജ്‌ഞം നടത്തുന്നു. രാവിലെ ഒൻപത് മണിക്ക് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി പരിസരത്ത് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പരിപാടി ഉൽഘാടനം ചെയ്യും. ജില്ലയിലെ 100 കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ നൽകുക.
സംസ്‌ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്തരത്തിലൊരു വാക്‌സിനേഷൻ യജ്‌ഞം നടത്തുന്നത്. ജില്ലാ മെഡിക്കൽ ഓഫിസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, നാഷണൽ ട്രസ്‌റ്റ് എൽഎൽസി, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവ സംയുക്‌തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പതിനയ്യായിരത്തോളം ഭിന്നശേഷിക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അർബൻ ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പടെയുള്ള 100 കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം.
ജില്ലയിലെ ഓരോ പഞ്ചായത്തിലും ക്യാംപ് ഉറപ്പുവരുത്തിയിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ ശനിയാഴ്‌ച വാക്‌സിൻ സ്വീകരിക്കാൻ കഴിയാതെ വരുന്നവർക്ക് പിന്നീട് സാധാരണ നിലയിൽ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി മരുന്ന് സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.
Read Also: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും