കോഴിക്കോട്: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും. തനിച്ച് താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷ നൽകാൻ ലക്ഷ്യം വച്ചുള്ള ‘ബെൽ ഓഫ് ഫെയ്‌ത്ത്‘ എന്ന പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് റൂറൽ ജില്ലാ പോലീസാണ് ഇത്തരത്തിൽ വയോധികരുടെ വീടുകളിൽ ബെൽ സ്‌ഥാപിക്കുന്നത്. ജില്ലയിലെ റൂറൽ ഏരിയയിലുള്ള 400ഓളം വീടുകളിലാണ് പോലീസ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന അലാറം സ്‌ഥാപിക്കുക.
അടിയന്തരഘട്ടങ്ങളിൽ ഈ റിമോട്ട് അമർത്തിയാൽ അലാറം മുഴങ്ങും. ഏകദേശം 200 മീറ്റർ അകലെവരെ ഇതിന്റെ ശബ്‌ദം കേൾക്കാം. ഓഫ് ചെയ്യുന്നതുവരെ ഇത് മുഴങ്ങും. റിമോട്ട് അലാറം സ്‌ഥാപിക്കുന്ന വീടുകളിലും അയൽവീടുകളിലും പദ്ധതി സംബന്ധിച്ച് പോലീസ് ബോധവൽക്കരണം നടത്തുന്നുണ്ട്.
അലാറം കേട്ടാൽ അടിയന്തരമായി ഇടപെടാനും വിവരം പോലീസിൽ അറിയിക്കാനും നിർദ്ദേശം നൽകി. വയോജനങ്ങൾ തനിച്ച് താമസിക്കുന്ന വീടുകളിൽ കവർച്ച, അക്രമം മറ്റ് അത്യാഹിതങ്ങൾ എന്നിവ ഉണ്ടായാൽ പെട്ടന്ന് ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് റൂറൽ ജില്ലാ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്.
ജനമൈത്രി പോലീസ് സംവിധാനത്തിലൂടെ റൂറൽ ജില്ലയിൽ ഇതിനായി ഒരു സർവേ നടത്തി. പ്രായമായ ദമ്പതികൾ മാത്രം താമസിക്കുന്ന 700ഓളം വീടുകളാണ് റൂറലിൽ കണ്ടെത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ കരുതൽ ആവശ്യമെന്ന് തോന്നിയ 400 പേരുടെ വീടുകളിലാണ് അലാറം സ്‌ഥാപിക്കുന്നത്.
പോലീസിന്റെ പ്ളാൻ ഫണ്ടിൽ നിന്നാണ് അലാറം സ്‌ഥാപിക്കാൻ ആവശ്യമായ തുക കണ്ടെത്തിയത്. അതത് പോലീസ് സ്‌റ്റേഷനുകൾക്ക് കൈമാറിയ ഉപകരണം വീടുകളിൽ സ്‌ഥാപിച്ചു തുടങ്ങി. വടകര മേപ്പയിലെ അമ്പലപ്പറമ്പത്ത് ബാലന്റെ വീട്ടിൽ അലാറം സ്‌ഥാപിച്ചുകൊണ്ട് റൂറൽ എസ്‌പി ഡോ. ശ്രീനിവാസ് പദ്ധതിക്ക് ആരംഭം കുറിച്ചു. പദ്ധതി സംബന്ധിച്ച് ബോധവൽക്കരണവും നടത്തി. അഡീഷണൽ എസ്‌പി പ്രദീപ് കുമാർ, വടകര ഡിവൈഎസ്‌പി മൂസ വള്ളിക്കാടൻ, വടകര സിഐ കെഎസ് സുശാന്ത്, ജനമൈത്രി ബീറ്റ് ഓഫീസർ സിനി എന്നിവർ പങ്കെടുത്തു.
Malabar News: കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഏറ്റവും പിറകിൽ മലപ്പുറം ജില്ല