മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലും മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികളിൽ മെല്ലെപ്പോക്ക്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ 16 ശതമാനം ആളുകൾക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ ലഭ്യമായത്. സംസ്‌ഥാനത്ത് വാക്‌സിന്‍ ജില്ലകള്‍ക്ക് വിഭജിച്ചു നല്‍കുമ്പോള്‍ ജനസംഖ്യ പരിഗണിക്കാത്തതാണ് മലപ്പുറം ജില്ല വാക്‌സിനേഷനില്‍ പിറകിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
നിലവിൽ സംസ്‌ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഏക ജില്ല മലപ്പുറമാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് പ്രതിരോധം തീര്‍ക്കുമ്പോഴും വാക്‌സിനേഷന്‍ അടക്കമുള്ള ആരോഗ്യരംഗത്തെ സൗകര്യങ്ങളിലും ജില്ല പിറകിലാണ്. 160ലധികം കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിച്ച ജില്ലയില്‍ പിന്നീട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. വാക്‌സിൻ ലഭ്യത കുറഞ്ഞതോടെയാണ് വാക്‌സിനേഷൻ സെന്ററുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.
43 ലക്ഷത്തോളമാണ് മലപ്പുറം ജില്ലയിലെ ജനസംഖ്യ. എന്നാൽ ഇവിടെ ഇതുവരെ ആകെ നല്‍കിയ കോവിഡ് ഡോസുകള്‍ 7 ലക്ഷത്തില്‍ താഴെയാണ്. അതേസമയം ജനസംഖ്യാനുപാതികമായി സംസ്‌ഥാനത്ത് വാക്‌സിനേഷനിൽ മുന്നിൽ നിൽക്കുന്ന ജില്ല വയനാടാണ്. 9 ലക്ഷം ജനസംഖ്യയുള്ള വയനാട്ടില്‍ 3 ലക്ഷത്തോളം ആളുകൾ വാക്‌സിൻ സ്വീകരിച്ചു.
Read also : പതഞ്‌ജലി കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ; ബാബ രാംദേവിന്റെ ഫാക്‌ടറി പൂട്ടിച്ചു