രാജസ്‌ഥാൻ: യോഗഗുരു രാംദേവിന്റെ ഉടമസ്‌ഥതയിലുള്ള പതഞ്‌ജലി കമ്പനി പുറത്തിറക്കുന്ന കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് രാജസ്‌ഥാനിലെ അൽവാർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കടുകെണ്ണ ഉൽപാദന ഫാക്‌ടറി പൂട്ടിച്ചു.
അൽവാർ ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥരെത്തിയാണ് എണ്ണക്കമ്പനി അടച്ചുപൂട്ടിയത്. അൽവാർ ജില്ലയിലെ ഖൈർത്താലിലെ മില്ലിൽ ഉൽപാദിപ്പിക്കുന്ന പതഞ്‌ജലി ബ്രാൻഡ് കടുകെണ്ണയിൽ മായം ചേർക്കുന്നുവെന്ന വിവരം ജില്ലാ ഭരണകൂടത്തിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. ‘സിംഹാനിയ’ ഓയിൽ മില്ലിൽ വ്യാഴാഴ്‌ച രാത്രിയാണ് റെയ്‌ഡ് നടന്നത്. പതഞ്‌ജലിയുടെ സ്‌റ്റിക്കർ പതിച്ച ധാരാളം എണ്ണക്കുപ്പികൾ ഇവിടെ നിന്ന് പിടിച്ചെടുത്തു.
നേരത്തെ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പതഞ്‌ജലിയുടെ നിരവധി ഉൽപന്നങ്ങൾക്ക് സൈനിക കാന്റീനിൽ നിന്നുൾപ്പടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പതഞ്‌ജലി ഉൽപാദിപ്പിക്കുന്ന കടുകെണ്ണയ്‌ക്ക് സോൾവന്റ് എക്‌സ്‌ട്രാക്‌റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്‌ഇഎ) അംഗീകാരം നിഷേധിക്കുകയും മറ്റ് എല്ലാ കമ്പനികളുടെ എണ്ണയിലും മായം ചേർക്കുന്നുവെന്ന് ആരോപിച്ച് പതഞ്‌ജലി പുറത്തിറക്കിയ പരസ്യത്തെ എതിർക്കുകയും ചെയ്‌തിരുന്നു.
അലോപ്പതി ചികിൽസയെ വിമർശിച്ചതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിനെതിരെ ആയിരം കോടി രൂപയുടെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തിരിക്കുകയാണ്. ഇതിനിടെയാണ് പതഞ്‌ജലിയുടെ ഫാക്‌ടറി റെയ്‌ഡ് നടത്തി പൂട്ടിച്ചത്.
Also Read: ഇന്ത്യയിൽ രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി