കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചികിൽസ താൽക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യമായ ആര്‍ഒ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റ് തകരാറിലായതിനെ തുടര്‍ന്നാണ് ഡയാലിസിസ് ചികിൽസ താൽക്കാലികമായി മുടങ്ങിയത്. തകരാറിലായ പ്ളാന്റിന്റെ പ്രവര്‍ത്തനം ഇന്നു തന്നെ പുനസ്‌ഥാപിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും അറിയിച്ചിട്ടുണ്ട്.
മൂന്നാഴ്‌ച മുൻപ് പഴയ പ്ളാന്റിന്റെ ഒരു മോട്ടോര്‍ കേടായത് ഡയാലിസിസ് മുടങ്ങാതെ തന്നെ പരിഹരിച്ചിരുന്നു. ഫില്‍ട്ടര്‍ മെമ്പ്രൈന്‍ തകരാറിലായതാണ് നിലവിലെ പ്രശ്‌നം. സാങ്കേതിക വിദഗ്‌ധർ എറണാകുളത്തു നിന്നാണ് എത്തേണ്ടത്. ഇന്ന് വൈകുന്നേരത്തോടെ തന്നെ തകരാറ് പരിഹരിക്കാന്‍ കഴിയും.
അതേസമയം, ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് ചികിൽസ മുടങ്ങാതെ നടന്നുവരുന്നുണ്ട്. സ്വതന്ത്രമായ ചെറിയ ആര്‍ഒ പ്ളാന്റിന്റെ സഹായത്തോടെയാണ് ഇത് തുടരുന്നത്. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സിഎച്ച് സെന്ററിലേക്കും, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്‌തു.
20 ഡയാലിസിസ് മെഷീനുകളാണ് 24 മണിക്കൂറും മെഡിക്കൽ കോളേജിൽ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനുപുറമേ 2 മെഷീനുകള്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ, പുതിയ ആര്‍ഒ പ്ളാന്റ് പ്രവര്‍ത്തന സജ്‌ജമാക്കുന്നതിനുള്ള നടപടികൾ ഇതിനോടകം സ്വീകരിക്കുകയും പുതിയ മെഷീനുകൾ വാങ്ങുന്നതിനുള്ള സപ്ളൈ ഓര്‍ഡര്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്.
Read also: കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്നു; തമിഴ്‌നാട് സ്വദേശി അറസ്‌റ്റിൽ