ചെന്നൈ: കോവിഡിനെ തടയാൻ പാമ്പിനെ ഭക്ഷിച്ച് തമിഴ്‌നാട് സ്വദേശി. വൈറസിനെതിരെയുള്ള മറുമരുന്ന് എന്ന് അവകാശപ്പെട്ടാണ് ഇയാൾ പാമ്പിനെ കൊന്നുതിന്നത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. വീഡിയോ വൈറലായതോടെ ഇയാളെ പോലീസ് കയ്യോടെ പൊക്കി. തമിഴ്‌നാട് തിരുനെൽവേലി ജില്ലയിലെ പെരുമാമ്പട്ടി ഗ്രാമത്തിലെ വടിവേൽ എന്നയാളിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വീഡിയോ ശ്രദ്ധയിൽ പെട്ട പരിസ്‌ഥിതി പ്രവർത്തകരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് ഇയാളെ പിടികൂടുകയും ചെയ്‌തു. 7,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വയലിൽ നിന്നാണ് താൻ പാമ്പിനെ പിടിച്ചതെന്നും ഭക്ഷിക്കുന്നതിന് മുൻപ് തന്നെ കൊന്നിരുന്നുവെന്നും വടിവേൽ പോലീസിനോട് പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉരഗ വർഗങ്ങളെ ഭക്ഷിക്കുന്നത് നല്ലതാണെന്നാണ് ഇയാളുടെ വാദം.
എന്നാൽ, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അങ്ങേയറ്റം ദോഷകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ മുന്നറിയിപ്പ് നൽകി. വന്യജീവികളെ കൊന്ന് ഭക്ഷിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അവയുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ടെങ്കിൽ അവ മനുഷ്യശരീരത്തിന് ആപത്താണെന്നും ഉദ്യോഗസ്‌ഥർ കൂട്ടിച്ചേർത്തു.
Also Read: കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം മോദിക്ക്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി