ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് എന്താണെന്ന് മോദിക്ക് മനസിലായിട്ടില്ലെന്നും വൈറസിന് എതിരെയല്ല പ്രതിപക്ഷത്തിന് എതിരെയാണ് കേന്ദ്ര സർക്കാർ പോരാടുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
വൈറസിനെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്‌തത്. കൃത്യമായ വിവരങ്ങൾ നൽകുകയും സത്യം പറയുകയും ചെയ്യുന്നവർക്ക് നേരെ പ്രധാനമന്ത്രി ചെവികൾ കൊട്ടിയടച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
നമ്മൾ വാതിലുകൾ എല്ലാം തുറന്നിട്ടു, ഇപ്പോഴും അടക്കുന്നില്ല. അമേരിക്കയിൽ ജനസംഖ്യയുടെ പകുതിയോളം ആളുകൾക്ക് വാക്‌സിൻ നൽകി കഴിഞ്ഞു. ബ്രസീലിൽ 9 ശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കി. ഈ രാജ്യങ്ങളൊന്നും വാക്‌സിൻ തലസ്‌ഥാനമല്ല, പക്ഷെ നമ്മൾ വാക്‌സിൻ നിർമിക്കുന്നുണ്ട്. വെറും 3 ശതമാനം ആളുകൾക്ക് മാത്രമാണ് ഇന്ത്യയിൽ വാക്‌സിൻ നൽകിയത്. ഇത്തരത്തിലാണ് വാക്‌സിൻ നൽകുന്നതെങ്കിൽ അടുത്ത തരംഗവും രാജ്യത്തിന് തടയാൻ കഴിയില്ലെന്ന് രാഹുൽ പറഞ്ഞു.
സർക്കാർ പുറത്തുവിടുന്ന കോവിഡ് മരണസംഖ്യ തെറ്റാണെന്നും, എണ്ണം മറച്ചുവെക്കാനുള്ള സമയം ഇതല്ലെന്നും രാഹുൽ പറഞ്ഞു. സത്യം പറയാൻ സർക്കാർ തയ്യാറാകണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് സംഭവിച്ച വീഴ്‌ചകൾ കാരണമാണ് ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്‌ടമായത്.
ലോക്ക്ഡൗണും സാമൂഹിക അകലവും മാസ്‌ക്കുമെല്ലാം കോവിഡിന് എതിരായ താൽകാലിക പരിഹാരം മാത്രമാണ്. വാക്‌സിനാണ് സ്‌ഥിരമായ പരിഹാരം. കൃത്യമായ വാക്‌സിൻ പദ്ധതി ആവശ്യമാണെന്ന് താൻ തന്നെ പ്രധാനമന്ത്രിയോട് പറഞ്ഞതാണ്. എന്നാൽ മുന്നറിയിപ്പുകളെ എല്ലാം അവഗണിക്കുകയാണ് സർക്കാർ ചെയ്‌തതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Read also: കോവിഡ് അനാഥരാക്കിയ കുട്ടികളെ സർക്കാർ സംരക്ഷിക്കണം; സുപ്രീം കോടതി