കൊച്ചി: ഗുണനിലവാരം കുറഞ്ഞ പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഴിപാട് തട്ടിപ്പിൽ കർശന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്നും ഇത്തരക്കാർ ദയ അർഹിക്കുന്നില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്‌തമാക്കി. കൂടാതെ ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങൾ വിൽക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ചട്ടലംഘനം നടത്തുന്ന കരാറുകാരനെതിരെയും ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെയും നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. വൈക്കം ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വിൽപ്പന ദേവസ്വം ബോർഡിന്റെ കീഴിൽ തുടരാം. ടെൻഡർ നിർദ്ദേശങ്ങൾ പാലിച്ചു ലേല നടപടികൾ ആകാമെന്നും കോടതി പറഞ്ഞു. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി ഹൈക്കോടതി തീർപ്പാക്കി.
Most Read: ശ്രീനിവാസൻ വധക്കേസ്; കൊലയാളി സംഘത്തിന്റെ ഒരു ബൈക്ക് കൂടി കണ്ടെത്തി