പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തി. ഇന്നലെ അറസ്‌റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്ന് ബൈക്കും ഒരു ഗുഡ്‌സ് ഓട്ടോയുമാണ് കണ്ടെത്തിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർ കൂടി ഇന്ന് വലയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
ഇന്നലെ അറസ്‌റ്റിലായ രണ്ടു പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലയാളികളുടെ മൊബൈൽ ഫോൺ ശംഖു വാരത്തോട് പള്ളിയിൽ നിന്നും ആയുധം കൊണ്ടുവന്ന ഓട്ടോറിക്ഷയും പ്രതികളിൽ ഒരാളുടെ ബൈക്കും സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പോലീസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. നിലവിൽ കസ്‌റ്റഡിയിലുള്ളവരെല്ലാം കൊലയാളി സംഘത്തിനൊപ്പം പോയവരാണെന്നാണ് സൂചന. അതേസമയം, കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്.
Most Read: ‘ക്രെഡിറ്റ് മാദ്ധ്യമങ്ങൾക്ക്’; കെ സ്വിഫ്റ്റ് ബസിന് മികച്ച വരുമാനം- ഗതാഗത മന്ത്രി