കോഴിക്കോട്: അപകടാവസ്‌ഥയിലായ വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനും അതുവരെ ബദൽ സംവിധാനമൊരുക്കാനും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം. തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തരുതെന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
വളയം ടൗണിൽ ചെക്കോറ്റ റോഡിൽ സ്വകാര്യവ്യക്‌തി സൗജന്യമായി നൽകിയ സ്‌ഥലത്ത് 2004ലാണ് രണ്ടുനിലയുള്ള പോലീസ് സ്‌റ്റേഷൻ കെട്ടിടം നിർമിച്ചത്. മൂന്നുവർഷം മുമ്പാണ് കോൺക്രീറ്റ് മേൽക്കൂര ചോർന്നുതുടങ്ങിയത്. ഇപ്പോൾ മഴയിൽ മുകൾനിലയിലെ മുറികളിൽ നിൽക്കാൻപോലും പറ്റാത്ത സ്‌ഥിതിയാണ്.
കോൺക്രീറ്റ് ബീമുകൾക്കും ഭിത്തികൾക്കും വിള്ളൽ വീണിട്ടുണ്ട്. മഴവെള്ളം ഒഴുകിയിറങ്ങി താഴെ നിലയിലുമെത്തും. വയറിങ് നശിച്ചതിനാൽ ചുമരിൽ തൊട്ടാൽ ഷോക്കേൽക്കുന്ന അവസ്‌ഥയാണ്. മഴ കനത്തതോടെ കെട്ടിടം ഏപ്പോൾ വേണമെങ്കിലും നിലംപതിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. നിർമാണത്തിലെ അപാകത കാരണമാണ് 15 വർഷത്തിനുള്ളിൽ കെട്ടിടം ഈ നിലയിലായതെന്ന വിമർശനങ്ങളാണ് ഉയരുന്നത്.
വനിതാ പോലീസുകാരുൾപ്പെടെ 45 ഉദ്യോഗസ്‌ഥരുണ്ട് സ്‌റ്റേഷനിൽ. ഇവരിൽ 15 പേരെങ്കിലും ഒരുസമയം ഡ്യൂട്ടിയിലുണ്ടാകും. ഇപ്പോൾ വേനൽമഴയിൽ ചോർച്ച ശക്‌തമായതോടെയാണ് കെട്ടിടം മാറാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയത്. വാടകക്കെട്ടിടത്തിൽ താൽക്കാലിക സംവിധാനമൊരുക്കാനാണ് അധികൃതരുടെ ശ്രമം.
Read Also: ഒറ്റപ്പെട്ട കനത്ത മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്