തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ഡോക്‌ടർമാർക്കെതിരെ രോഗികളിൽ നിന്നോ, രോഗികളുടെ ബന്ധുക്കളിൽ നിന്നോ അതിക്രമങ്ങൾ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് രേഖാമൂലമുള്ള മറുപടിയാണ് സഭയിൽ മന്ത്രി നൽകിയത്.
സംസ്‌ഥാനത്ത് നിലവിൽ ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇത്തരത്തിൽ മറുപടി നൽകിയിരിക്കുന്നത്. കൂടാതെ അതിക്രമങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമങ്ങൾ പര്യാപ്‌തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒപ്പം ഡോക്‌ടർമാര്‍ക്കെതിരെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ഉള്ള അതിക്രമം തടയാന്‍ ജനങ്ങളെ ബോധവൽകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി.
ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ അതിനെതിരെ ഐഎംഎ ഉൾപ്പടെയുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. അതിക്രമങ്ങൾ തടയുന്നതിനായി നിരവധി നിർദ്ദേശങ്ങൾ ഈ സംഘടനകൾ മുന്നോട്ട് വെക്കുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം സാഹചര്യം സംസ്‌ഥാനത്ത് നിലനിൽക്കുമ്പോഴാണ് ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കിയത്.
Read also: ഡെല്‍ഹിയിൽ ആറു വയസുകാരിക്ക് ക്രൂരപീഡനം; അയൽവാസി അറസ്‌റ്റിൽ