കണ്ണൂർ: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള രോഗികളുടെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു. തലശേരി ജനറൽ ആശുപത്രിയിൽ നിന്നാണ് പുതിയ പരാതി ഉയർന്നത്. ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ രോഗിയാണ് വനിതാ ഡോക്‌ടറെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.
തലശേരി കൊടുവള്ളി പാലയാട് പാറപ്രം സ്വദേശി മഹേഷിനെ വാഹനാപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ഭാര്യയും സുഹൃത്തും ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് അമൃതരാഖി എന്ന വനിതാ ഡോക്‌ടർ ആയിരുന്നു. മുറിവ് പരിശോധിക്കാനായി രോഗിയെ ഡ്രസിങ് റൂമിലേക്ക് മാറ്റി. തലക്കേറ്റ മുറിവ് പരിശോധിക്കുമ്പോൾ, നെഞ്ചിലാണ് വേദന എന്ന് ഇയാൾ പറഞ്ഞു. തുടർന്ന് നെഞ്ച് പരിശോധിക്കുമ്പോൾ വലതു കൈവീശി മഹേഷ് ഡോക്‌ടറുടെ നെഞ്ചിൽ അടിച്ചു.
പരിശോധനയുടെ ഭാഗമായിട്ടാണ് നെഞ്ച് അമർത്തിയതെന്ന് ഡോക്‌ടർ പറഞ്ഞപ്പോൾ, വേദനയുള്ള ഭാഗത്ത് അമർത്തിയിട്ടാണോ പരിശോധിക്കുന്നത് എന്ന് പറഞ്ഞ് മഹേഷ് ആക്രോശിക്കുക ആയിരുന്നു. വാക്കുകൾ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ വിളിക്കേണ്ടവരെയൊക്കെ വിളിക്ക് പുറത്തുവെച്ചു കണ്ടോളാം എന്ന് മഹേഷ് ഭീഷണിപ്പെടുത്തുകയും ആയിരുന്നു.
സംഭവത്തിൽ ഡോ. അമൃത രാഖി പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് എത്തിയാണ് തുടർ പരിശോധനകൾ നടത്തിയത്. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾക്ക് പരിക്ക് പറ്റിയതെന്നാണ് വിവരം. മഹേഷിനെ കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം, ഡോക്‌ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചു തലശേരിൽ ഉച്ചക്ക് ശേഷം ഡോക്‌ടർമാർ പണിമുടക്കും.
Most Read: വ്യാജരേഖ ചമയ്‌ക്കൽ; അന്വേഷണസംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും