ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് നേരെ രോഗിയുടെ ആക്രമണം. കാലിൽ മുറിവ് പറ്റി ആശുപത്രിയിൽ എത്തിയ കൃഷ്‌ണപുരം സ്വദേശിയായ ദേവരാജനാണ് ജീവനക്കാരെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നഴ്‌സിങ് റൂമിലേക്ക് അതിക്രമിച്ചു കയറി നഴ്‌സിനെ തടയാൻ ശ്രമിച്ച ദേവരാജനെ ആശുപത്രിയിലെ ഹോം ഗാർഡും സുരക്ഷാ ജീവനക്കാരനും തടഞ്ഞതോടെയാണ് ആക്രമണം ഉണ്ടായത്.
ദേവരാജന്റെ ആക്രമണത്തിൽ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. ഹോം ഗാർഡായ വിക്രമൻ, സുരക്ഷാ ജീവനക്കാരനായ മധു എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ദേവരാജൻ ആദ്യം സർജിക്കൽ കത്രിക കാണിച്ചു നഴ്‌സിനെ ഭീഷണിപ്പെടുത്തി. ഇത് തടയാൻ ശ്രമിച്ച ഹോം ഗാർഡ് വിക്രമന്റെ വയറിലാണ് ആദ്യം കുത്തിയത്. വിക്രമന്റെ മുറിവ് ആഴമുള്ളതാണ്. തടയാൻ ശ്രമിച്ച മധുവിന്റെ കൈക്കാണ് കുത്തേറ്റത്.
കാലിൽ മുറിവ് പറ്റിയത് ചികിൽസിക്കാൻ എത്തിയതാണ് ദേവരാജൻ എന്ന് പോലീസ് പറയുന്നു. പെട്ടെന്ന് പ്രകോപിതനായ ഇയാൾ നഴ്‌സിങ് റൂമിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വിവരം അറിഞ്ഞു എത്തി അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസുകാരായ ശിവകുമാർ, ശിവൻ പിള്ള എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ദേവരാജൻ ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുക്കും.
Most Read: കോവിഡ്; സംസ്‌ഥാനം ജാഗ്രതയിൽ- സർജ് പ്ളാൻ തയ്യാറാൻ നിർദ്ദേശം