കൊച്ചി: ഡോക്‌ടർമാർ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സുരക്ഷയ്ക്കായി എന്തു നടപടി സ്വീകരിച്ചെന്ന് കോടതി ചോദിച്ചു. ‘സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളില്‍ പൊലീസ് എയ്‌ഡ് പോസ്‌റ്റുകളില്ലേ? ഈ വര്‍ഷം 137 കേസുണ്ട്, മാസത്തില്‍ പത്തു സംഭവങ്ങള്‍ വീതമാണ് ഉണ്ടാകുന്നത്.’– കോടതി നിരീക്ഷിച്ചു.
ആശുപത്രികൾക്ക് നേരെ ആക്രമണമുണ്ടായാൽ ഒരു മണിക്കൂറിനകം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിർദേശം നല്‍കി. സ്വകാര്യ ആശുപത്രി അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. കേസ് രണ്ടാഴ്‌ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ വിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടർന്ന് ർത്താവ് ഡോക്‌ടറെ ചവിട്ടി വീഴ്ത്തിയ സംഭവമുണ്ടായിരുന്നു. ഡോക്‌ടർമാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ മരണപ്പെട്ട യുവതിയുടെ ഭർത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്‌ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു.
രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്‌ടറെയാണ് രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്‌ത്തിയത്. ന്യൂറോ ഐസിയുവില്‍ ചികിൽസയിൽ ഇരിക്കെ ചൊവ്വാഴ്‌ച രാത്രിയാണ് രോഗി മരിച്ചത്. ഡോക്‌ടർമാർ രോഗിയുടെ അവസ്‌ഥ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഡോക്‌ടറെ മർദ്ദിച്ചത്. സംഭവത്തിൽ സാരമായ പരുക്കേറ്റ ഡോക്‌ടർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയാണ്.
Most Read: മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ