കോട്ടയം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള രോഗികളുടെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കസ്‌റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.
പരിക്കേറ്റ നിലയിൽ വഴിയിൽ കണ്ടതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച രോഗിയാണ് അക്രമാസക്‌തനായത്. ബിനു എന്നയാളാണ് വനിതാ ഡോക്‌ടർമാർക്ക് നേരെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്‌തത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ബിനുവിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്നാണ് പ്രാഥമിക ചികിൽസയ്‌ക്കായി ഏറ്റുമാനൂർ പോലീസ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
അക്രമാസക്‌തനായ ഇയാൾ, ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്ന ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. കേസെടുത്ത ഗാന്ധിനഗർ പോലീസ് വനിതാ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തി. ഡോക്‌ടറെ കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കിയതായി ഡോക്‌ടറുടെ പരാതിയിൽ പറയുന്നു. എന്നാൽ, പരാതി നൽകിയിട്ടും നടപടി വൈകിയെന്നും ഡോക്‌ടർ ആരോപിക്കുന്നു.
Most Read: പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ചു രണ്ടു മരണം കൂടി സ്‌ഥിരീകരിച്ചു