ലണ്ടൻ: ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തീയതികളിൽ ഇന്ത്യയിലേക്ക് വനംവർ ജില്ലാ സർവെലൻസ് ഓഫീസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപനശേഷി കൂടിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രത്യേക ഐസൊലേഷനിൽ പാർപ്പിച്ചിട്ടുള്ളവരുടെ സ്രവ സാമ്പിളുകൾ വകഭേദമാണോ എന്ന് കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റൃൂട്ടിലേക്ക് അയക്കണമെന്നും നിർദ്ദേശമുണ്ട്.
യുകെയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ യാത്രാവിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. സ്വയം സഖ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ പ്രത്യേക പരിശോധനക്ക് വിധേയമാക്കണം. പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ച് ചെക്ക് ഇൻ ചെയ്യുന്നതിന് മുമ്പ് തന്നെ എയർലൈനുകൾ യാത്രക്കാർക്ക് വിവരം നൽകണം.
അതേസമയം, ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് ഡിസംബർ 31 വരെ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. യുകെയിൽ പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനങ്ങൾ വിലക്കിയത്. നിലവിലുള്ള വൈറസിനേക്കാൾ ഇരട്ടി ശേഷിയാണ് ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസിന് എന്നുള്ളത് ആശങ്ക ഉയർത്തുന്നു. ഇന്ത്യക്ക് പുറമെ കാനഡ, ജർമനി, ഫ്രാൻസ്, നെതർലാൻഡ്, ബെൽജിയം, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും യുകെ വിമാനങ്ങൾ വിലക്കിയിട്ടുണ്ട്.
Also Read: കൊറോണയുടെ പുതിയ രൂപം; ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ന് മുതൽ