ചണ്ഡീഗഢ്: സംസ്‌ഥാനത്തെ 81 ശതമാനം സാമ്പിളുകളിലും കോവിഡിന്റെ യുകെ വകഭേദം കണ്ടെത്തിയതിനാൽ യുവാക്കൾക്കും വാക്‌സിൻ അടിയന്തരമായി അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വൈറസിന്റെ ഏറ്റവും അപകടകരമായ രൂപമായ ബി 117 ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്നുണ്ടെന്നും കോവിഷീൽഡ് വാക്‌സിൻ ഇതിനെതിരെ ഫലപ്രദമാണെന്ന് യുകെ അധികൃതർ കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക ശ്രേണി നടത്തിയ 401 സാമ്പിളുകളിൽ 81 ശതമാനവും യുകെ വകഭേദമാണെന്ന് കണ്ടെത്തി. കഴിഞ്ഞ നവംബര്‍ മുതലാണ് വ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം യുകെയില്‍ വ്യാപിച്ചു തുടങ്ങിയത്.
നിലവിൽ യുകെയില്‍ കണ്ടു വരുന്ന 98 ശതമാനം കോവിഡ് കേസുകളും സ്‌പെയിനിലെ 90 ശതമാനം കോവിഡ് കേസുകളും യുകെ വകഭേദമായ ബി 117 ശ്രേണിയില്‍ പെട്ടതാണ്.
കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പഞ്ചാബിൽ കോവിഡ് കേസുകളുടെ എണ്ണം വലിയതോതിൽ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. മഹാരാഷ്‌ട്ര ഉൾപ്പടെ മറ്റ് ഏഴ് സംസ്‌ഥാനങ്ങളിലും ഇത്തരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗമായാണ് ഇതിനെ കണക്കാക്കുന്നത്.
നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. രോഗ വ്യാപനത്തിന്റെ തോത് കുറക്കാനും ബ്രേക്ക് ദി ചെയിനിനും ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ടത് അത്യാവശ്യമാണ് എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
24 മണിക്കൂറിനിടെ 2,229 പുതിയ കേസുകളാണ് പഞ്ചാബില്‍ റിപ്പോർട് ചെയ്‌തത്. ഒരു ദിവസം മാത്രം 58 മരങ്ങളാണ് സംസ്‌ഥാനത്ത് കോവിഡ് മൂലം ഉണ്ടായത്.
Also Read: ക്ഷയരോഗ നിവാരണത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ച ഏക സംസ്‌ഥാനമായി കേരളം