ന്യൂഡെൽഹി: ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ വ്യാപനം ലോകത്തിന് വീണ്ടും ആശങ്കയാകുന്നു. വളരെ വേഗത്തിൽ പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ ബ്രിട്ടണില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു. ബ്രിട്ടണു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
രോഗവ്യാപന സാഹചര്യത്തില്‍ ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ എർപ്പെടുത്തിയ വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്കും വിമാന സർവീസ് ഉണ്ടായിരിക്കില്ല. ഡിസംബര്‍ 22 അർധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്‌ച അർധരാത്രിക്ക് മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിൽ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനക്ക് വിധേയരാകണമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്ത്യ ഉൾപ്പടെ നിലവില്‍ 44ഓളം രാജ്യങ്ങള്‍ ബ്രിട്ടണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച പുതിയതരം കൊറോണ വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ സൗദി അറേബ്യ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം സൗദി അടച്ചിരിക്കുകയാണ്. വിമാന സർവീസുകൾ ഒരാഴ്‌ചത്തേക്ക് നിര്‍ത്തിവെച്ചതായും സൗദി അറിയിച്ചു.
പുതിയ കൊറോണ വൈറസ് വകഭേദം പെട്ടെന്ന് പകരുമെന്ന് തെളിയിക്കപ്പെട്ടെങ്കിലും കൂടുതല്‍ മാരകമാണ് എന്ന് പറയാനാകില്ല. കൂടുതല്‍ ആശങ്ക വേണ്ടെന്നും ഇത്തരം മ്യൂട്ടേഷന്‍സ് സ്വാഭാവികമാണെന്നും ലോകാരോഗ്യ സംഘടനയുടെ മൈക്ക് റയാന്‍ പറഞ്ഞു. എന്നാല്‍ സ്‌ഥിതി ആശങ്കാജനകമാണ് എന്നാണ് യുകെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് പറയുന്നത്.
Also Read: ‘ക്രിസ്‌മസ് ദിനം എന്തുകൊണ്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല’? കേന്ദ്രത്തോട് മമത ബാനര്‍ജി