കൊല്‍ക്കത്ത: ക്രിസ്‌മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാത്തതെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് ചോദിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ കഴിഞ്ഞ വര്‍ഷങ്ങളിലും കേന്ദ്രസര്‍ക്കാരിനോട് ഇതേ ചോദ്യം ഉന്നയിച്ചിരുന്നുവെന്നും കേന്ദ്രം വിദ്വേഷ രാഷ്‌ട്രീയമാണ് പിന്തുടരുന്നതെന്നും മമത പറഞ്ഞു.
‘എന്തുകൊണ്ടാണ് യേശുക്രിസ്‌തുവിന്റെ ജന്‍മദിനം ദേശീയ അവധിദിനമായി പ്രഖ്യാപിക്കാത്തതെന്ന് കഴിഞ്ഞ വര്‍ഷവും അതിന് മുമ്പും ഞാന്‍ ചോദിച്ചു. ആ രീതി നേരത്തെ ഉണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ടാണ് അത് പിന്‍വലിച്ചത്? രാജ്യത്തെ ക്രിസ്‌ത്യാനികള്‍ എന്ത് ദോഷമാണ് ചെയ്‌തത്? ഈ ഉൽവം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഇത്തവണ കോവിഡ് മൂലം ചില ബുദ്ധിമുട്ടുകളുണ്ട്. നാം മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം,’ മമത പറഞ്ഞു. അലന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ക്രിസ്‌മസ് കാര്‍ണിവലില്‍ സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി.
കൂടാതെ കേന്ദ്രം വിദ്വേഷ രാഷ്‌ട്രീയമാണ് പിന്തുടരുന്നതെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഇപ്പോള്‍ മതേതരത്വം ഉണ്ടോ എന്ന് ചോദിച്ച മമത രാജ്യത്ത് നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന മത വിദ്വേഷ രാഷ്‌ട്രീയത്തില്‍ അപലപിക്കുന്നതായും പറഞ്ഞു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിനെ കുറിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ തന്റെ രണ്ട് ദിവസത്തെ രണ്ട് ദിവസത്തെ സംസ്‌ഥാന പര്യടനത്തില്‍ പറയുന്ന ആരോപണങ്ങളെല്ലാം വാസ്‌തവ വിരുദ്ധമാണെന്നും തൃണമൂല്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ നേട്ടത്തിനായി നുണകള്‍ പറയുന്നത് ആഭ്യന്തര മന്ത്രി പദത്തിലുള്ള ഒരാള്‍ക്ക് യോജിക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
Read Also: കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും