തലശ്ശേരി: മണ്ഡലത്തിൽ വോട്ട് കച്ചവടമുണ്ടെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി അഡ്വ. എഎന്‍ ഷംസീര്‍ രംഗത്ത്. എന്‍ ഹരിദാസിന്റെ പത്രിക തെറ്റായി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടമുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിൽ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിലെയും ഗുരുവായൂരിലെയും ദേവികുളത്തെയും എന്‍ഡിഎ സ്‌ഥാനാർഥികളുടെ പത്രികകള്‍ തള്ളിയത്.
തലശ്ശേരിയില്‍ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഹരിദാസായിരുന്നു എന്‍ഡിഎ സ്‌ഥാനാർഥി. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ 22,000ത്തിലധികം വോട്ട് പിടിച്ച ബിജെപിക്ക് ഇത്തവണ സ്‌ഥാനാർഥികള്‍ ഇല്ലാതായിരിക്കുകയാണ്.
എഎന്‍ ഷംസീര്‍ എളുപ്പം ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ച മണ്ഡലത്തിലാണ് പൊടുന്നനെ ട്വിസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ബിജെപി വോട്ടുകച്ചവടം നടക്കുമെന്ന് ആരോപണവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്തുണ്ട്.ഇതോടെ ബിജെപി വോട്ടുകൾ ഇക്കുറി ആർക്കുപോകും എന്ന ചൂടൻ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങാനാകുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട് എങ്കിലും സാധ്യത വിരളമാണെന്ന് നിയമ വിദഗ്‌ധർ പറയുന്നത്.
Malabar News: എലത്തൂരിൽ തർക്കം ഒഴിയുന്നില്ല; കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതൃത്വം