പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി തേടി പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം പുരോഗമിക്കുന്നു. സമരത്തിന്റെ ഭാഗമായി ആദിവാസി സംരക്ഷണ സംഘം നേതാവ് മാരിയപ്പൻ നീലിപ്പാറ തല മുണ്ഡനം ചെയ്‌തു. കേസിൽ നീതി ലഭിക്കുന്നതിനായി സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് സമരക്കാർ തല മുണ്ഡനം ചെയ്യാൻ തീരുമാനിച്ചത്.
പെൺകുട്ടികളുടെ അമ്മ ഉൾപ്പടെയുള്ളവരിൽ ഓരോരുത്തർ ഓരോ ദിവസവും തല മുണ്ഡനം ചെയ്യുമെന്ന് സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ വ്യക്‌തമാക്കി. ജില്ലയിലെ സ്‌റ്റേഡിയം സ്‌റ്റാൻഡ് പരിസരത്താണ് തന്റെ പെൺമക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമ്മയുടെ നേതൃത്വത്തിൽ സമരം പുരോഗമിക്കുന്നത്. നിലവിൽ സമരം 22 ദിവസം പിന്നിട്ടു.
കേസ് സിബിഐ അന്വേഷിക്കണമെന്നും, കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് സമരസമിതി നേതാക്കൾ ആവശ്യപ്പെടുന്നത്. സമര സമിതി രക്ഷാധികാരി സിആർ നീലകണ്‌ഠൻ, വിളയോടി വേണുഗോപാൽ, വിഎം മാർസൻ, പിഎച്ച് കബീർ, അറമുഖൻ പത്തിച്ചിറ, എ സുലൈമാൻ, കെ മായാണ്ടി, അനിതാ ഷിനു, സെലീന പ്രക്കാനം എന്നിവർ സമരത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.
Read also : ഉദുമ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്; ദൃശ്യങ്ങൾ വൈറൽ