ബത്തേരി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട് എക്യൂമെനിക്കല്‍ ഫോറം രംഗത്തെത്തി. കോഴിക്കോട്, വയനാട് ജില്ലകളിലെ 13 വില്ലേജുകളെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ബഫര്‍ സോണുകളാക്കി മാറ്റുന്നതിന് എതിരെയാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ച, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസം ബത്തേരിയില്‍ ചേര്‍ന്ന ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കരട് വിജ്ഞാപനത്തിനെതിരെ ശക്തമായി പോരാടാന്‍ തീരുമാനിച്ചത്. ബഫര്‍ സോണാക്കിയാല്‍ കൃഷിക്കും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം വരുമെന്ന് ഫോറം ആരോപിച്ചു. ഇത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. ബഫര്‍ സോണിന്റെ മറവില്‍ വയനാട് വന്യ ജീവിസങ്കേതത്തെ കടുവ സങ്കേതമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. നിരവധി സംഘടനകള്‍ ഇതിനോടകം പ്രസ്‌തുത കരട് വിജ്ഞാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Read also: കാലാവസ്ഥ ഇനി കാഴ്‌ച മറയ്‌ക്കില്ല ; കരിപ്പൂരിൽ ഐഎൽഎസ് പ്രവർത്തനസജ്ജം