കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ തകരാറിലായ ഒരു ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്‌റ്റം (ഐഎൽഎസ്) പ്രവർത്തനസജ്ജമായി. കാലിബ്രേഷൻ വിമാനമെത്തി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി. പ്രതികൂല കാലാവസ്ഥയിൽ വൈമാനികർക്ക് റൺവേ കാണാൻ സഹായകമാകുന്ന സംവിധാനമാണ് ഐഎൽഎസ്. രണ്ട് ഐഎൽഎസ് ആണു കരിപ്പൂരിൽ ഉള്ളത്. ഇതിൽ ഒന്ന് കഴിഞ്ഞമാസം ഉണ്ടായ വിമാനാപകടത്തിൽ തകർന്നിരുന്നു. മറ്റൊന്ന് കഴിഞ്ഞദിവസവും കേടായതോടെ പ്രതികൂല കാലാവസ്ഥയിൽ വിമാനമിറക്കുന്നത് വൈമാനികരെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഫ്ളൈറ്റ് ഇന്‍സ്‌പെക് ടര്‍ നവീൻ ഡോഡിയുടെ നേതൃത്വത്തിൽ കാലിബ്രേഷൻ വിമാനത്തിൽനിന്നു നിർദ്ദേശങ്ങൾ നൽകി. കമ്യൂണിക്കേഷൻ മേധാവി മുനീർ മാടമ്പാട്ട്, ഉദ്യോഗസ്ഥരായ കെ.അനിൽകുമാർ, എൻ.നന്ദകുമാർ, മുജീബ് അലി, വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ കൃത്യത വരുത്തി. അതേസമയം, വിമാനാപകടത്തിൽ തകർന്ന ഐഎൽഎസിന്റെ ആന്റിന, ലോക്കലൈസർ എന്നിവ നന്നാക്കുന്ന ജോലി പുരോഗമിക്കുകയാണ്.