വയനാട്: പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചുപേർ കൂടി അറസ്‌റ്റിൽ. പുൽപ്പള്ളി മറ്റത്തിൽ വീട്ടിൽ സുരേഷ് കുമാർ (47), പാടിച്ചിറ നാൽപ്പത്തഞ്ചിൽ വീട്ടിൽ സണ്ണി (52), പാടിച്ചിറ കഴുമ്പിൽ വീട്ടിൽ സജി ജോസഫ് (46), സീതാമൗണ്ട് പുതിയകുന്നേൽ വീട്ടിൽ വിൻസന്റ് മാത്യു (46), പാടിച്ചിറ ചക്കാത്ത് വീട്ടിൽ ഷെൺജിത്ത് (35) എന്നിവരെയാണ് പുൽപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം പത്തായി. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചത് ഉൾപ്പടെയുള്ള കേസിലാണ് അറസ്‌റ്റ്. കഴിഞ്ഞ വെള്ളിയാഴ്‌ച കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച വാച്ചർ പോളിന്റെ മൃതദേഹവുമായി ശനിയാഴ്‌ച രാവിലെ പുൽപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. രണ്ടുതവണ പോലീസ് ലാത്തിചാർജ് നടത്തിയതോടെ സ്‌ഥിതി രൂക്ഷമായി.
എംഎൽഎമാർക്കും പോലീസിനും നേരെ പ്രതിഷേധക്കാർ കസേരയും കുപ്പിയും എറിഞ്ഞതോടെയാണ് പോലീസ് ലാത്തിചാർജ് നടത്തിയത്. വനംവകുപ്പിനെതിരെ കനത്ത പ്രതിഷേധമാണ് നടന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വെച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടിയിട്ടും പ്രതിഷേധിച്ചിരുന്നു.
Most Read| കലാപത്തിന് കാരണമായ ഉത്തരവ് റദ്ദാക്കി മണിപ്പൂർ ഹൈക്കോടതി